മലപ്പുറം: വേനൽമഴയ്ക്ക് പിന്നാലെ ജലജന്യ രോഗങ്ങൾ പിടിമുറുക്കാൻ തുടങ്ങിയത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് ഭീഷണി ഉയർത്തുന്നു. തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരമുള്ള മഴക്കാല പൂർവ്വ ശുചീകരണം ഒരിടത്തും തുടങ്ങാത്തതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇപ്രാവശ്യം മഴ നേരത്തെ എത്തുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും നഗരങ്ങളിലെ ഓടകൾ പോലും വൃത്തിയാക്കിയിട്ടില്ല. മാലിന്യം കെട്ടിനിന്ന് മഴയത്ത് ജനവാസ മേഖലകളിലേക്ക് കുത്തിയൊലിച്ചെത്തുന്ന സ്ഥിതി പലയിടങ്ങളിലുമുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് രോഗവ്യാപന വേഗം കൂട്ടുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഞ്ഞപ്പിത്ത ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. രണ്ടാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം 100 പേർ ഹെപ്പറ്റൈറ്റിസ് എ-യും മൂന്ന് പേർ ഹെപ്പറ്റൈറ്റിസ് ബി-യും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആയുർവേദം അടക്കം മറ്റ് ചികിത്സകൾ തേടുന്നവരെ കൂടിയെടുത്താൽ രോഗികളുടെ എണ്ണം കുത്തനെ ഉയരും. ഒരാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് യുവാക്കളും ഒരു കുട്ടിയും മരിച്ചിട്ടുണ്ട്. പോത്തുകല്ല് കോടാലിപൊയിൽ, ചോക്കാട് പന്നിക്കോട്ടുമുണ്ട, ചാലിയാർ എളമ്പിലാക്കോട് എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്. ഈ വർഷം ഇതുവരെ എട്ട് പേർ മരിച്ചിട്ടുണ്ട്. ശുദ്ധജലത്തിന്റെ അഭാവം അതിസാര രോഗികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഈ മാസം ഇതുവരെ 2,221 പേർ ചികിത്സ തേടിയിട്ടുണ്ട്.
തലപൊക്കി ഡെങ്കി
ഒരുമാസത്തോളമായി കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന ഡെങ്കിപ്പനി വീണ്ടും കൂടുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ 68 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. മുന്നിയൂർ, അരീക്കോട്, എടവണ്ണ, ചാത്തല്ലൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. എലിപ്പനി കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. തൃക്കലങ്ങോട്, കരുവാരക്കുണ്ട്, ചുങ്കത്തറ, മഞ്ചേരി, കുഴിമണ്ണ എന്നിവിടങ്ങളിലായി അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ രണ്ടുപേരെ രോഗ ലക്ഷണങ്ങളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു അസുഖബാധിതരിലും രോഗബാധ ഉണ്ടായാൽ പെട്ടെന്ന് ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്. കൃത്യസമയത്ത് ശാസ്ത്രീയമായ ചികിത്സ തേടണം.
ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
10,383 - ഈമാസം വൈറൽ പനി ബാധിച്ച് ചികിത്സ തേടിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |