ലാഹോർ: സ്ത്രീകൾ ജോലിക്ക് പോകാൻ ആരംഭിച്ചതോടെ വിവാഹ മോചനത്തിന്റെ എണ്ണം വർദ്ധിച്ചെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹ മോചനത്തിന്റെ എണ്ണത്തിൽ 30 ശതമാനം വർദ്ധനവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സയീദ് അൻവർ നടത്തിയ ഒരു പ്രസംഗത്തിനിടയിലാണ് ഇത്തരം പരാമർശങ്ങളുണ്ടായത്. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ സ്ത്രീകൾ ജോലിക്ക് പോകാൻ ആരംഭിച്ചതിനെ വിവാഹ മോചനവുമായി ബന്ധപ്പെടുത്തിയാണ് സയീദ് പ്രസംഗിച്ചത്. 'സ്വന്തമായി പണം സമ്പാദിക്കാൻ ആരംഭിച്ചതോടെ സ്ത്രീകൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുകയും കുടുംബം നടത്തിക്കൊണ്ട് പോകുകയുമാണ്. ഭാര്യമാർ ഭർത്താക്കൻമാരോട് പറയുന്നത് ഇപ്രകാരമാണ്. എനിക്ക് സ്വന്തമായി സമ്പാദിക്കാൻ അറിയാം. വീട്ടിലെ കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാനും അറിയാം. ഇത് പാകിസ്ഥാനിലെ മാത്രം അവസ്ഥയല്ല.
സ്ത്രീകൾ ജോലിക്ക് പോകാൻ ആരംഭിച്ചതോടെ ലോകത്തിലെ എല്ലാ സ്ഥലങ്ങളിലെയും അവസ്ഥ സമാനമാണ്. ഞാൻ ലോകം ചുറ്റി സഞ്ചരിച്ചു. ആസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിലേക്ക് വരുന്നതിനിടയ്ക്ക് ഒരു നിരീക്ഷണം നടത്തി. അവിടെയുളള ചെറുപ്പക്കാർ ദുരിതം അനുഭവിക്കുകയാണ്. കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ദമ്പതികൾ പരസ്പരം കലഹിക്കുകയാണ്. അവരുടെ സ്ഥിതിഗതികൾ വളരെ മോശമാണ്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ആസ്‌ട്രേലിയൻ മേയറും ഇതേ ആശങ്കകളാണ് പ്രകടിപ്പിച്ചത്. നമ്മുടെ സമൂഹത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് കെയ്ൻ വില്യംസൺ എന്നോട് ഫോണിൽ വിളിച്ച് ചോദിച്ചു. സ്ത്രീകൾ ജോലിക്ക് പോകാൻ ആരംഭിച്ചതോടെ രാജ്യത്തിന്റെ സംസ്‌കാരം നശിച്ച് പോയെന്ന് ആസ്ട്രേലിയൻ മേയറും പറഞ്ഞു'- സയീദ് പറഞ്ഞു.
അതേസമയം, സയീദ് പറഞ്ഞത് സ്ത്രീവിരുദ്ധ പ്രസ്താവനകളാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന പ്രതികരണം. സയീദിന്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ അവരുടേത് ദയനീയമായ മാനസികാവസ്ഥയാണെന്നും അത് മാറ്റാൻ കഴിയില്ലെന്നും ഒരാൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |