ന്യൂഡൽഹി: മോദിക്കും മോദി യുഗത്തിനും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അവസാനമായോ? രാഷ്ട്രീയ എതിരാളികളിൽ നിന്നുമാത്രമല്ല ബിജെപി അണികൾക്കിടയിൽ നിന്നുപോലും ഉയരുന്ന ഒരു ചോദ്യമാണിത്. 2024 ലെ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനായില്ലെങ്കിൽ മോദിക്ക് പുറത്തേക്കുള്ള വഴിയായിരിക്കും തുറക്കുക എന്നും ഇതിന് ആർഎസ്എസിന്റെ പൂർണ പിന്തുണ ഉണ്ടെന്നുമുള്ള തരത്തിൽ നേരത്തേ റിപ്പാേർട്ടുകളുണ്ടായിരുന്നു.
യോഗി ആദിത്യനാഥിനോടും നിതിൻ ഗഡ്കരിയോടുമാണ് ആർഎസ്എസിന് പ്രിയം. ഗഡ്കരി നേതൃനിരയിലേക്ക് ഉയർന്നുവരാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും മോദി- അമിത്ഷാ കൂട്ടുകെട്ട് മെനയുകയും ചെയ്തിരുന്നു. മോദി - ഷാ കൂട്ടുകെട്ടിനെതിരെ മറ്റൊരു ശക്തികേന്ദ്രം കെട്ടിപ്പടുക്കാനായിരുന്നു യാേഗിയുടെയും ഗഡ്കരിയുടെയും ശ്രമം. ഇതിന് ആർഎസ്എസിന്റെ എല്ലാ ഒത്താശയും ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥ് നാഗ്പൂർ സന്ദർശിച്ചപ്പോൾ ഗഡ്കരിയുടെ വീട്ടിൽ എത്തിയതും ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യോഗി ആദിത്യനാഥ് സജീവമായതും ബിജെപിക്കുള്ളിലെ പുതിയ ചേരിയുടെ സൂചനയായാണ് മാദ്ധ്യമങ്ങൾ ഉയർത്തിക്കാണിച്ചത്. എന്നാൽ ഇതിനെക്കുറിച്ചുളള ഒരു പ്രതികരണവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
പാർട്ടിയിലെ ഗുജറാത്ത് ലോബിയോട് എന്നും എതിർപ്പ് പ്രകടിക്കാറുള്ള നേതാവാണ് ഗഡ്‌കരി. ബിജെപി-ആർഎസ്എസ് സംവിധാനത്തിന്റെ പൂർണ നിയന്ത്രണം മഹാരാഷ്ട്ര-ആർഎസ്എസ് ലോബിയിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് ലോബിയോടുള്ള സ്വാഭാവിക എതിർപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്.പാർട്ടിക്കുള്ളിലെ ഈ ഉടക്ക് പരസ്യമായ രഹസ്യമാണ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച മേൽക്കൈ ഉണ്ടാക്കാൻ കഴിയാത്തത് ഈ ഉടക്കുമായി ബന്ധപ്പെടുത്തുകയാണ് ചില മാദ്ധ്യമങ്ങൾ.
മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വം ഒഴിവാക്കാനും മോദിക്ക് പകരം ഷാ പ്രധാനമന്ത്രി പദത്തിലെത്തുന്നത് തടയാനും ചിലർ കളിച്ച കളിയായിരിക്കുമോ ഉത്തർപ്രദേശിലെ എന്നാണ് റിപ്പോർട്ടുകളിൽ ഉയരുന്ന ചോദ്യം. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയാേദ്ധ്യയിലെ പരാജയംപോലും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വെറും മുപ്പത്തിനാലു സീറ്റുകളിൽ മാത്രമാണ് ഉത്തർപ്രദേശിൽ ബിജെപിക്ക് ജയിക്കാനായത്. മോദിയുടെ ഭൂരിപക്ഷത്തിലും വൻ ഇടിവുണ്ടായി. 2019 ലെ 4.79 ലക്ഷത്തിന്റെ ഭൂരിപക്ഷം ഇപ്പോൾ 1.52 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു. ഇതിന് പിന്നിൽ മറ്റൊരു കാരണവും കണ്ടെത്താനാവുന്നില്ലെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്ന് അമ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യാേഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു. 'യോഗി ആദിത്യനാഥിന് ജന്മദിനാശംസകൾ. ഉത്തർപ്രദേശിലെ പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും സംസ്ഥാനത്തിന്റെ പുരോഗതിക്കുമാണ് യോഗി പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും നേരുന്നു' എന്നായിരുന്നു മോദി എക്സിൽ കുറിച്ചത്. ഇതിന് വികാര നിർഭരമായ മറുപടിയാണ് യോഗി നൽകിയത്. 'അങ്ങയുടെ ഹൃദയംഗമവും ഊർജ്ജസ്വലവുമായ ആശംസകൾ എനിക്ക് വലിയ പ്രചോദനമാണ്. നിങ്ങളുടെ വിജയകരമായ മാർഗനിർദ്ദേശത്തിന് കീഴിൽ വികസിത ഉത്തർപ്രദേശ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് . ആശംസകൾക്ക് വളരെ നന്ദി' എന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |