ന്യൂഡൽഹി: സ്വാതി മലിവാൾ വിവാദത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടരുന്ന മൗനം തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമാക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി. കേജ്‌രിവാളിന്റെ മൗനത്തെ ചോദ്യംചെയ്ത ബി.ജെ.പി മലിവാളിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ആരോപിച്ചു. ഡൽഹിയിൽ 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വിഷയം സജീവമാക്കി നിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനോട് മേയ് 13ന് കേജ്‌രിവാളിന്റെ വസതിയിൽവച്ച് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ മോശമായി പെരുമാറിയതായി പാർട്ടി സമ്മതിച്ചിരുന്നു. ബുധനാഴ്‌ച രാത്രി ലക്‌നൗ വിമാനത്താവളത്തിൽ കേജ്‌രിവാളിനൊപ്പം ബിഭവ് കുമാർ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. ഇന്നലെ ലക്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ പ്രതികരിക്കാത്തതും വിവാദം കത്തിക്കാൻ ബി.ജെ.പിക്ക് ഊർജം പകർന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പേഴ്സണൽ സെക്രട്ടറിയുടെ അതിക്രമമെന്ന് തെളിഞ്ഞതായി ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ആദ്യമായല്ല എ.എ.പി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും പൂനാവാല കൂട്ടിച്ചേർത്തു. കേജ്‌രിവാളിന്റെ വസതി ഗുണ്ടകളുടെ താവളമായെന്ന് ബി.ജെ.പി നേതാവ് ഗൗരവ് ഭാട്ടിയയും കുറ്റപ്പെടുത്തി.
മലിവാളിന് പിന്തുണയുമായി പ്രിയങ്ക
ഇരകൾക്കൊപ്പമാണ് കോൺഗ്രസെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഏത് പാർട്ടിയിലെ ആയാലും അതിക്രമത്തിനിരയായ സ്ത്രീക്കൊപ്പമാണ് താൻ. ആം ആദ്മി പാർട്ടി വിഷയം ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ബിഭവ് കുമാറിന് നോട്ടീസ്
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ, ബിഭവ് കുമാറിനോട് ഇന്ന് രാവിലെ 11ന് ഹാജരാകാൻ നിർദ്ദേശം നൽകി. ബിഭവ് കുമാറിന്റെ ഭാഗം കമ്മിഷൻ കേൾക്കും. ഹാജരായില്ലെങ്കിൽ ഉചിതമായ മേൽനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൊഴിയെടുത്ത് ഡൽഹി പൊലീസ്
തിങ്കളാഴ്ചത്തെ സംഭവത്തിൽ മലിവാൾ ഡൽഹി പൊലീസിൽ ഇന്നലെ പരാതി നൽകി. അവരുടെ വസതിയിലെത്തിയ പൊലീസ് നാലു മണിക്കൂറോളം മൊഴിയെടുത്തു. വിഷയത്തിൽ മലിവാൾ കൂടുതൽ പ്രതികരിച്ചിട്ടില്ല. സംസാരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല മകളെന്ന് അമ്മ സംഗീത പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: ലക്‌നൗ വിമാനത്താവളത്തിൽ കേജ്‌രിവാളിനൊപ്പം ബിഭവ് കുമാർ നിൽക്കുന്നതായി ബി.ജെ.പി പുറത്തുവിട്ട ചിത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |