ഹൈദരാബാദ്: തലസ്ഥാനത്തിന്റെ കാര്യത്തിൽ ആന്ധ്രപ്രദേശ് ഇരുട്ടിൽ തപ്പുമ്പോൾ പൊതുതലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് അവരെ 'ഒഴിപ്പിക്കാൻ' വേണ്ട നടപടികൾ സ്വീകരിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. ആദ്യത്തെ പത്തുവർഷം രണ്ടു സംസ്ഥാനങ്ങളുടെയും പൊതുതലസ്ഥാനമായി ഹൈദരാബാദ് തുടരുമെന്നതാണ് വിഭജനത്തിലൂടെ തെലങ്കാനയും ആന്ധ്രാപ്രദേശും രൂപപ്പെട്ടപ്പോൾ കൈക്കൊണ്ട ധാരണ. 2014ൽ ജൂൺ രണ്ടിനാണ് തെലങ്കാന നിലവിൽ വന്നത്. അതിനാൽത്തന്നെ എത്രയുംവേഗം ഹൈദരാബാദിന്മേലുള്ള ആന്ധ്രയുടെ മുഴുവൻ അവകാശവും ഒഴിവാക്കാനാണ് തെലങ്കാനയുടെ നീക്കം. ഇത് ഏതുവിധം നടപ്പാക്കണമെന്നത് നിശ്ചയിക്കാനാണ് നാളെ മന്ത്രിസഭായോഗം ചേരാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തീരുമാനിച്ചത്.
പ്രധാന വകുപ്പുമന്ത്രിമാരെയും ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരെയും ഉൾപ്പെടുത്തിയുള്ള യോഗത്തിൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ ജീവനക്കാരുടെ വിഹിതം, ആസ്തി ബാദ്ധ്യതകളുടെ വിഭജനം എന്നിവയടക്കം തീർപ്പാക്കാത്ത വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പത്ത് വർഷത്തേക്ക് ആന്ധ്രാപ്രദേശിന് നൽകിയ ലേക്ക് വ്യൂ സർക്കാർ ഗസ്റ്റ്ഹൗസ് പോലുള്ള കെട്ടിടങ്ങൾ ജൂൺ രണ്ടിനുശേഷം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആന്ധ്ര സർക്കാർ ഉപയോഗിച്ച സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക അടയ്ക്കുന്നതിന് എന്തു നടപടി സ്വീകരിച്ചെന്നും രേവന്ത് റെഡ്ഡി ആരാഞ്ഞു.
ആന്ധ്രയിലേക്കുള്ള ജീവനക്കാരുടെ കൈമാറ്റം, തിരിച്ചെടുക്കൽ എന്നിവ രമ്യമായി പരിഹരിക്കണം. ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന വിഷയങ്ങൾ പരിഹരിക്കാനും തീർപ്പുകൽപ്പിക്കാത്തവയിൽ തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കുംവിധം പ്രവർത്തിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ തീർപ്പാകാത്ത വിഷയങ്ങളും ആന്ധ്രാപ്രദേശുമായി നിലനിൽക്കുന്ന തർക്കങ്ങളും മന്ത്രിസഭാ യോഗം ചർച്ചചെയ്യും.
രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള നിയമത്തിന്റെ ഷെഡ്യൂൾ 9, ഷെഡ്യൂൾ 10 എന്നിവ പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളുടെയും കോർപ്പറേഷനുകളുടെയും വിഭജനം പൂർത്തിയായിട്ടില്ല.
ആന്ധ്രാ തലസ്ഥാനം തിരഞ്ഞെടുപ്പിൽ കത്തിയ വിവാദം
13ന് ലോക്‌സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ആന്ധ്രപ്രദേശിൽ തലസ്ഥാനപ്രശ്നം കത്തിനിന്നിരുന്നു.
ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമരാവതിയിൽ സെക്രട്ടേറിയറ്റിന്റെയും നിയമസഭാ മന്ദിരത്തിന്റെയും നിർമ്മാണം ആരംഭിച്ചിരുന്നു. വ്യവസായ, ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പെടെ കൊണ്ടുവരാനും പുത്തൻനഗരം നിർമ്മിക്കാനുമായിരുന്നു പദ്ധതി. നായിഡു മാറി ജഗൻ മോഹൻ റെഡ്ഡി വന്നതോടെ പദ്ധതി മാറി. അമരാവതിയുടെ പേരിൽ നായിഡു അഴിമതി നടത്തിയെന്നായിരുന്നു ജഗന്റെ ആരോപണം.
നിയമസഭാ മന്ദിരം മാത്രം അമരാവതിയിൽ നിലനിറുത്തി, ബാക്കി വിശാഖപട്ടണത്തേക്കു മാറ്റാനും തീരുമാനിച്ചു. കഴിഞ്ഞ ജനുവരി 21ന് ലെജിസ്ലേറ്റീവ് (നിയമനിർമ്മാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യുട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡിഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടുള്ള ബിൽ നിയമസഭ പാസാക്കിയിരുന്നു. ഈ നടപടിക്ക് കേന്ദ്രസർക്കാർ അംഗീകാരം നിഷേധിച്ചതോടെ തലസ്ഥാനക്കാര്യം ത്രിശങ്കുവിലായി. തിരഞ്ഞെടുപ്പു കഴിഞ്ഞ് അധികാരം ആരിലെത്തും എന്നതിനെ ആശ്രയിച്ചിരിക്കും ആന്ധ്രയുടെ തലസ്ഥാനം എവിടെയാകുമെന്നത് സംബന്ധിച്ച തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |