ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. അറസ്റ്റും ഇ.ഡി കസ്റ്റഡിയും ചോദ്യം ചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അഡീഷണൽ സോളിസിറ്രർ ജനറൽ എസ്.വി. രാജു ഇക്കാര്യം അറിയിച്ചത്. ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. റിട്ട് ഹർജി നിലനിൽക്കില്ലെന്നും, തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷയാണ് സമർപ്പിക്കേണ്ടത്. താൻ പ്രത്യേക പരിഗണന ലഭിക്കേണ്ട ആളാണെന്നാണ് കേജ്‌രിവാൾ കരുതുന്നത്. വിചാരണക്കോടതിയെ മറികടന്ന് സുപ്രീംകോടതിയെ സമീപിച്ചത് അതുകൊണ്ടാണെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.
വ്യവസ്ഥകൾ ലംഘിച്ചാണ് ഇ.ഡിയുടെ അറസ്റ്റെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടാൻ കഴിയില്ലേയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ചോദിച്ചു. കേജ്‌രിവാളിന് അനുകൂലമായ മൊഴിയും തെളിവുകളും അവഗണിക്കാൻ അന്വേഷണഉദ്യോഗസ്ഥന് കഴിയുമോയെന്നും ആരാഞ്ഞു.കേജ്‌രിവാളിനെതിരെ തെളിവുണ്ടെന്ന് ഇ.ഡി മറുപടി നൽകി. സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി ആവശ്യപ്പെട്ടതിന് തെളിവുണ്ട്. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
അത് കേജ്‌രിവാളിന്റെ അനുമാനം
ആം ആദ്മിക്ക് വോട്ടു ചെയ്‌താൽ ജയിലിലേക്ക് തിരികെ പോകേണ്ടി വരില്ലെന്ന് കേജ്‌രിവാൾ റാലികളിൽ പറയുന്നുവെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അത് കേജ്‌രിവാളിന്റെ അനുമാനം മാത്രമാണെന്ന് കോടതി പ്രതികരിച്ചു. കേസിൽ കേജ്‌രിവാളിന്റെ പങ്കിനെ കുറിച്ച് സംസാരിക്കരുതെന്നാണ് ജാമ്യവ്യവസ്ഥ. ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സോളിസിറ്റർ ജനറലിന്റെ പരാതിയിൽ കോടതി ഇടപെട്ടില്ല.
പ്രത്യേക പരിഗണനയില്ല ; അമിത് ഷായ്‌ക്ക് മറുപടി
ഇടക്കാല ജാമ്യത്തിൽ കേജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശം അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിമർശനങ്ങൾക്ക് സ്വാഗതമെന്നായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതികരണം. പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |