തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞത് 1,100 പേർക്കു മാത്രം. കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ 'സാരഥി' വെബ്സൈറ്റിലെ സെർവർ തകരാറ് മൂലം അപേക്ഷിച്ചവർക്ക് സ്ലോട്ട് ലഭിക്കാത്തതാണ് കാരണം ടെസ്റ്റുകളുടെ എണ്ണത്തിൽ മന്ത്രി ഗണേശ്‌കുമാർ കടുംപിടിത്തം ഉപേക്ഷിച്ചതോടെ ഇന്നലെ മുതൽ ടെസ്റ്റുകൾ സുഗമമാകുമെന്നാണ് പ്രതീക്ഷിച്ചത്. തിരുവനന്തപുരം മുട്ടത്തറയിൽ 40 പേർ എത്തി. ഇവിടെ 80 പേർക്ക് ടെസ്റ്റ് നടത്താമായിരുന്നു. ജയിച്ചവരുടെ കണക്കും സെർവർ തകരാറു കാരണം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. രണ്ടാഴ്ച ഡ്രൈവിംഗ് സ്കൂളുകൾ പണിമുടക്കിലായിരുന്നു. പുതിയ അപേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
സെർവർ തകരാർ 18നു മാത്രമെ പരിഹരിക്കൂ. 18 ശനിയാഴ്ചയാണ്. 19 ഞായർ അവധിയാണ്. ടെസ്റ്റുകൾ പഴയ പടി നടക്കാൻ 20 ആകും. അതുവരെ നേരത്തെ സ്ലോട്ട് ലഭിച്ചവർക്ക് ടെസ്റ്റ് നടത്തും. രണ്ടേമുക്കാൽ ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
ഓൺലൈൻ വഴിയായതിനാൽ ലേണേഴ്സ് ടെസ്റ്റ് നടത്താനാകില്ല. ഈ ദിവസങ്ങളിൽ ടെസ്റ്റിനെത്തേണ്ടവർക്ക് മറ്റൊരു ദിവസം അനുവദിക്കാൻ എം.വി.ഡി ഓഫീസുകൾക്ക് കമ്മിഷണറേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അംഗീകൃത പരിശീലകർ തന്നെ പഠിതാക്കളെ ഗ്രൗണ്ടിൽ എത്തിക്കണമെന്ന നിർദ്ദേശവും ഡ്രൈവിംഗ് സ്‌കൂളുകാരുടെ നിസ്സഹകരണത്തിന് ഇടയാക്കി. ഇതിൽ സമവായത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇളവ് തേടി ഐ.എൻ.ടി.യു.സിയും, സി.ഐ.ടി.യുവും മന്ത്രി ഗണേഷ്‌കുമാറിനെ സമീപിച്ചു. ബുധനാഴ്ച ചർച്ചയ്ക്ക് ശേഷമാണ് പരിശീലകർ തന്നെ പഠിതാക്കളുമായി എത്തണമെന്ന നിബന്ധന മന്ത്രി വ്യക്തമാക്കിയത്.
ഭൂരിഭാഗം സ്‌കൂളുകളിലും അംഗീകൃത പരിശീലകർ രേഖകളിൽ മാത്രമാണ്. സ്‌കൂൾ ലൈസൻസിന് ഇവരുടെ രേഖകൾ ഹാജരാക്കുകയും മറ്റുള്ളവർ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ മാത്രമാകും അംഗീകൃത പരിശീലകർ എത്തുക. ഡ്രൈവിംഗ് ടെസ്റ്റ് ഉള്ളപ്പോഴെല്ലാം പരിശീലകരുമായി എത്തുക അപ്രായോഗികമാണെന്ന നിലപാടിലാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |