ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെയുളള ചില പരാമർശങ്ങൾ ഒഴിവാക്കി. നേതാക്കൾ ദൂരദർശനിലും ഓൾ ഇന്ത്യാ റേഡിയോയിലും നടത്തിയ പ്രസംഗത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ എന്നിവർ നടത്തിയ പ്രസംഗത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.
കാടൻ നിയമങ്ങൾ, വർഗീയ സർക്കാർ, മുസ്‌ലീം തുടങ്ങിയ പരാമർശങ്ങളാണ് ഒഴിവാക്കിയത്. നേതാക്കളുടെ പ്രസംഗം റെക്കോർഡ് ചെയ്യുന്നതിന് മുൻപാണ് വാക്കുകൾ ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടത്. 'വർഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന വാക്കും ഒഴിവാക്കാൻ യെച്ചൂരിയോടും ആവശ്യപ്പെട്ടു.
പരാമർശം ഒഴിവാക്കിയതിൽ പ്രതികരണവുമായി സീതാറാം യെച്ചൂരിയും ജി ദേവരാജനും രംഗത്തെത്തി. 'വിചിത്രമെന്ന് പറയട്ടെ, എന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പിൽ അവർ ഒരു തെറ്റും കണ്ടെത്തിയില്ല. അത് യഥാർത്ഥ ഇംഗ്ലീഷിന്റെ വിവർത്തനം ആയിരുന്നു. എന്നാൽ അവരുടെ നിർദ്ദേപ്രകാരം ഇംഗ്ലീഷ് പതിപ്പ് പരിഷ്കരിച്ചു'- സീതാറാം യെച്ചൂരി പ്രതികരിച്ചു.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെ പരാമർശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നുവെന്ന് ജി ജേവരാജനും പറഞ്ഞു. 'മുസ്‌ലീം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അവർ എന്നോട് പറഞ്ഞു. പൗരത്വത്തിന് അർഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തിൽ പരാമർശിക്കുന്നതിനാൽ മുസ്‌ലിംങ്ങളോടുള്ള വിവേചനം തുറന്നുകാട്ടാൻ ഈ വാക്ക് ഉപയോഗിക്കണമെന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നെ അനുവദിച്ചില്ല'- ദേവരാജൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |