രണ്ട് എസ്.പിമാർക്ക് സസ്പെഷൻ, പൽനാട് ജില്ലാകളക്ടറെ മാറ്റി
വിജയവാഡ: തിരഞ്ഞെടുപ്പ് ദിനത്തിൽ വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയ ആന്ധ്രാപ്രദേശിൽ വോട്ടെണ്ണലിനു ശേഷവും 15 ദിവസം കൂടി 25 കമ്പനി അർദ്ധസൈനികർ തുടരും. വോട്ടെണ്ണലിനു ശേഷവും അക്രമസംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം.
തിരഞ്ഞെടുപ്പ് ദിവസമായ 13ന് നടന്ന അക്രമസംഭങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളും തുടങ്ങി. ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ,തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ജ്ഞാനേന്ദ്ര കുമാർ,സുഖ്ബീർ സിംഗ് സന്ധു എന്നിവർ ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി,പൊലീസ് മേധാവി എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിക്കാൻ ഇരു ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിന് പൽനാട് ജില്ലാ കളക്ടർ ശിവശങ്കർ ലോത്തേറ്റി,തിരുപ്പതി എസ്.പി കൃഷ്ണകാന്ത് എന്നിവരെ സ്ഥലം മാറ്റിയതിനൊപ്പം പൽനാട്,അനന്തപൂർ ജില്ലകളിലെ എസ്.പിമാരെയും 12 മറ്റ് ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്തിരുന്നു. എല്ലാ ഉദ്യോഗസ്ഥരും വകുപ്പുതല അന്വേഷണം നേരിടേണ്ടിവരും. കൂടാതെ, ഈ കേസുകൾ അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
അതേസമയം,തിഞ്ഞെടുപ്പിൽ വൈ.എസ്.ആർ.സി.പി റെക്കാഡ് വിജയം നേടുമെന്ന് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി പറഞ്ഞു. എന്നാൽ, അക്രമം നിറഞ്ഞ ഭരണത്തിനെതിരെയാണ് ജനം വിധിയെഴുതിയതെന്ന് എൻ.ഡി.എ കേന്ദ്രത്തിലും ആന്ധ്രയിലും അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |