പാട്ന: ബീഹാറിൽ സ്‌കൂളിന്റെ ഓടയിൽ 3 വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഒളിപ്പിച്ച നിലയിലാണെന്നും അസ്വഭാവികതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് വൻ പ്രതിഷേധമുണ്ടാകുകയും പ്രതിഷേധക്കാർ റോഡ് തടയുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു. പ്രതിഷേധക്കാർ സ്കൂളിന് തീയിട്ടു.
സിസി.ടി.വി ദൃശ്യങ്ങളിൽ കുട്ടി സ്‌കൂളിലേക്ക് കയറുന്നത് കണ്ടെങ്കിലും ഒരു ഘട്ടത്തിലും സ്‌കൂൾ പരിസരത്ത് നിന്ന് പുറത്തേക്ക് പോകുന്നത് കാണാനില്ല. മൃതദേഹം ഒളിപ്പിച്ചത് ക്രിമിനൽ ഉദ്ദേശ്യം കാണിക്കുന്നതിനാൽ കൊലപാതക കേസായി അന്വേഷിക്കുമെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പാട്‌ന പോലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു.
ദിഘ നഗരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടി സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയില്ല. ഉച്ച തിരിഞ്ഞ് രണ്ടിന് എത്തുന്ന കുട്ടി മൂന്നായിട്ടും എത്താതെ വന്നതോടെ മാതാപിതാക്കളും ബന്ധുക്കളും തെരച്ചിൽ ആരംഭിച്ചു. രാത്രി ഏഴായപ്പോൾ പൊലീസിനെ സമീപിച്ചു. പുലർച്ചെ മൂന്നോടെ കുട്ടിയുടെ മൃതദേഹം സ്കൂളിന് സമീപമുള്ള ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ സ്‌കൂളിലെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ കൃത്യമായി മറുപടി നൽകാതിരുന്നത് സംശയം വർദ്ധിപ്പിച്ചു. അന്വേഷണത്തിൽ സ്‌കൂൾ പരിസരത്ത് ഡ്രെയിനേജ് ഗട്ടറിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്ന് പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ല.
സ്‌കൂൾ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്‌കൂളിന് പുറത്തും തെരച്ചിൽ നടത്തി. പിന്നീട് ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |