കിഷിനൗ: മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസം ജീവനോടെ പുറത്തെടുത്തു. മോൾഡോവയിലെ ഉസ്തിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഗ്രാമത്തിലെ 74 കാരിയെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സ്ത്രീയുടെ മരണത്തിൽ പ്രദേശവാസിയായ 18കാരനെ പൊലീസ് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചതോടെ ബുധനാഴ്ച ഇയാളുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. ഇതിനിടെ വീടിന്റെ പരിസരത്ത് നിന്ന് ഒരു കരച്ചിൽ കേട്ടു. പരിശോധനയിൽ മണ്ണിനടിയിൽ നിർമ്മിച്ച താത്കാലിക നിലവറയ്ക്കുള്ളിൽ പൂട്ടിയ നിലയിൽ 62കാരനെ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കഴുത്തിന് പരിക്കുണ്ട്. ശനിയാഴ്ച മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് വൃദ്ധനെ കുത്തുകയും നിലവറയിലിട്ട ശേഷം വാതിൽ മണ്ണ് കൊണ്ട് മൂടുകയുമായിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ആകാം യുവാവ് സ്ത്രീയെ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു. യുവാവിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |