SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 AM IST

കൊച്ചിയിൽ വിജയം കണ്ട പദ്ധതി ഇനി എത്തുന്നത് തലസ്ഥാനത്തിന്റെ മുഖം മാറ്റാൻ

d

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള സത്വര നടപടികളുമായി സർക്കാരും നഗരസഭയും മുന്നോട്ട്. തദ്ദേശവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായിരുന്ന കൊച്ചിയിൽ സക്ഷൻ കം ജെറ്റർ പരീക്ഷിക്കുകയും, വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിൽ വിജയിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ഇത് വാങ്ങാനുള്ള ടെൻഡർ നടപടികള്‍ പുരോഗമിക്കുകയാണ്. ജൂൺ അവസാനത്തോടെയോ, ജൂലായ് ആദ്യമോ മെഷീൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ലാബുകള്‍ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും. മെഷീൻ ലഭ്യമാവുന്നതുവരെ നെടുമ്പാശേരി വിമാനത്താവളത്തിലെ പകരം സംവിധാനം ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. മന്ത്രി എം.ബി. രാജേഷ് സിയാൽ എം.ഡിയുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. മേയറുടെ നേതൃത്വത്തിൽ തുടർ ചർച്ചകളും പൂർത്തിയാക്കിയിട്ടുണ്ട്.

ഓടകളിലെ വെള്ളം തോടുകളും ആറുകളും വഴി ഒഴുകിപ്പോകുന്നതിന് തടസം നിൽക്കുന്ന മാലിന്യവും മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള രണ്ട് മെഷീനുകളാണ് തിരുവനന്തപുരത്ത് എത്തുക.സ്ലിറ്റ് പുഷർ, സ്ലോട്ട് ട്രാപ്പർ എന്നീ യന്ത്രങ്ങളാണ് ഉടൻ എത്തുന്നത്. ഇതുപയോഗിച്ച് അടിഞ്ഞു കൂടുന്ന മാലിന്യവും മണ്ണും ചെളിയും ഒഴിവാക്കാനാവും. ഇങ്ങനെ നഗരത്തില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനുമാവും.

ആമയിഴഞ്ചാന്‍ തോട്, കരിയില്‍ തോട്, പട്ടം തോട്, കരമനയാര്‍, തെറ്റിയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടുന്ന മണ്ണും ചെളിയും മാലിന്യവും മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിന് ഇവ ഉപയോഗിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണും ചെളിയും മാലിന്യവും തള്ളിമാറ്റി രണ്ട് കരകളിലും ശേഖരിക്കുന്ന പ്രവർത്തനമാണ് സ്ലിറ്റ് പുഷർ നിർവഹിക്കുക. ഇത് ജെസിബി ഉപയോഗിച്ച് കോരിമാറ്റണം. മാലിന്യവും കുളവാഴ ഉള്‍പ്പെടെയുള്ളവയും ജലനിരപ്പിൽ നിന്ന് വലിച്ചെടുത്ത് നീക്കം ചെയ്യാനാവുന്ന സംവിധാനമാണ് സ്ലോട്ട് ട്രാപ്പർ. തോടുകളും ആറുകളും സജ്ജമാവുന്നതോടെ നഗരത്തിലെ ഓടകളിലെ വെള്ളം ഒഴുകിപ്പോവാനുള്ള സുഗമമായ സംവിധാനം ഒരുക്കാനും അതുവഴി വെള്ളക്കെട്ടിനെ നിയന്ത്രിക്കാനും കഴിയും. സക്ഷൻ കം ജെറ്റിംഗ് മെഷീൻ കൂടി എത്തുന്നതോടെ ഓടകള്‍ കൂടി യന്ത്രസഹായത്തോടെ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സക്ഷൻ കം ജെറ്റിംഗ് മെഷീൻ

തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങുന്നത്. നിലവിൽ പദ്ധതി ടെൻഡർ ഘട്ടത്തിലാണ്. 11000 ലിറ്റർ ശേഷിയുള്ള ജെറ്റിംഗ് കം സക്ഷൻ മെഷീനാണ് ലഭ്യമാവുക. അഞ്ചു കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ വില. 30 മീറ്ററോളം നീളത്തിലുള്ള ഹോസ് ഉപയോഗിച്ച് ഓടകള്‍ക്ക് ഉള്ളിലേക്ക് ഉന്നത മർദത്തിൽ വെള്ളം അടിച്ച് വൃത്തിയാക്കുന്ന ജെറ്റിംഗ് സംവിധാനമാണ് വാഹനത്തിലെ ഒരു ഘടകം. മണ്ണ്, ചെളി ഉള്‍പ്പെടെയുള്ളവ ഓടയിലിറങ്ങാതെയും സ്ലാബുകള്‍ നീക്കാതെയും ഇങ്ങനെ എളുപ്പത്തിൽ നീക്കാവാവും.ഇതിനായി 2000 ലിറ്റർ ജലം വാഹനത്തിൽ ശേഖരിക്കാനാവും. ഓടയിൽ മാലിന്യവും ജീർണാവശിഷ്ടങ്ങളുമുണ്ടെങ്കിൽ ഉന്നത മർദമുപയോഗിച്ച് വലിച്ചെടുക്കുന്ന സക്ഷൻ സംവിധാനമാണ് മറ്റൊരു ഘടകം.സക്ഷൻ ഹോസിന് 12 മീറ്ററാണ് നീളം. 9000 ലിറ്റർ വരെ മാലിന്യം ഇങ്ങനെ ശേഖരിച്ച് വാഹനത്തിൽ സൂക്ഷിക്കാനാവും. ആവശ്യമെങ്കിൽ അതാത് സമയത്ത് മറ്റൊരു ലോറിയിലേക്ക് ഈ മാലിന്യം മാറ്റാനും കഴിയും.

സക്ഷൻ കം ജെറ്റിംഗ് മെഷീൻ കൊച്ചിയിൽ

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ സക്ഷൻ കം ജെറ്റിംഗ് മെഷീൻ വഹിച്ച പങ്ക് നിർണായകമായിരുന്നു. 13000 ലിറ്റർ ശേഷിയുള്ള വാഹനമാണ് കൊച്ചിയിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചു മുതൽ എം.ജി റോഡ് ഉള്‍പ്പെടെയുള്ള കൊച്ചിയിലെ പ്രധാന റോഡുകളുടെ സമീപത്തുള്ള ഓടകളിലെല്ലാം ഈ മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം നടന്നുവരുന്നുണ്ട്. കൊച്ചി കോർപ്പറേഷനു വേണ്ടി കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡാണ് ഈ മെഷീൻ ലഭ്യമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TVM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.