തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 6,890 രൂപയുമായി. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
മേയ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം മികച്ച നേട്ടത്തിലാണ് നടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ട്രോയ് ഔൺസിന് 17.59 ഡോളർ (0.73%) ഉയർന്ന് 2437.94 ഡോളർ എന്നതാണ് നിലവാരം. ചൈനയിലെ വർദ്ധിക്കുന്ന ആവശ്യവും ഡോളർ പ്രതിസന്ധിയുമെല്ലാം സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 96.40 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 96,400 രൂപയുമാണ്.
മേയിലെ സ്വർണനിരക്ക്
മേയ് 20₹55,120
മേയ് 19₹ 54,720
മേയ് 18₹ 54,720
മേയ് 17₹ 54,080
മേയ് 16₹ 54,280
മേയ് 15₹ 53,720
മേയ് 14₹53,400
മേയ് 13₹53,720
മേയ് 12₹53,800
മേയ് 11₹53,800
മേയ് 10₹ 54,040
മേയ് 09₹52,920
മേയ് 08₹53,000
മേയ് 07₹53,080
മേയ് 06₹52,840
മേയ് 05₹52,680
മേയ് 04₹52680
മേയ് 03₹52680
മേയ് 02₹53,000
മേയ് 01₹52,440
സ്വർണ പണയ വിപണിയിൽ ആവേശമേറുന്നു
ആഗോള വിപണിയുടെ ചുവടുപിടിച്ച് വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതോടെ രാജ്യത്തെ സ്വർണ പണയ വിപണിക്ക് ആവേശമേറുന്നു. നിലവിലുള്ള സ്വർണ പണയ വായ്പകളുടെ മേൽ അധിക തുക അനുവദിച്ച് മികച്ച വളർച്ച നേടാനാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള വായ്പകൾ പുതുക്കി അധിക തുക നേടാനുള്ള ഓഫറുകളുമായി ഉപഭോക്താക്കൾക്ക് ഇവർ സന്ദേശങ്ങൾ അയച്ചുതുടങ്ങി. ഇതോടൊപ്പം സ്വർണ പണയ വായ്പകൾ അധിക ആനുകൂല്യങ്ങൾ നൽകി ഏറ്റെടുക്കാനുള്ള ശ്രമങ്ങളും സജീവമായി, സംസ്ഥാനത്ത് പവൻ വില ശനിയാഴ്ച 54,720 രൂപയിലെത്തി റെക്കാഡിട്ടിരുന്നു.
രണ്ട് മാസത്തിനിടെ സ്വർണ വിലയിലുണ്ടായ വൻ കുതിപ്പിന്റെ നേട്ടമുണ്ടാക്കാൻ ഉപഭോക്താക്കൾ വ്യാപകമായി വായ്പകൾ പുതുക്കിവെക്കാൻ രംഗത്തുണ്ടെന്ന് ധനകാര്യ മേഖലയിലുള്ളവർ പറയുന്നു. ഇപ്പോഴത്തെ വിലയിൽ സ്വർണ പണയ വായ്പ പുതുക്കിവെച്ചാൽ പവന് നാലായിരം രൂപ അധികമായി ഉപഭോക്താവിന് നേടാനാകും. ഈ സാദ്ധ്യത മുതലെടുത്താണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്(എൻ.ബി.എഫ്.സി) മേധാവിത്തമുള്ള സ്വർണപ്പണയ വിപണിയിൽ അധിക നേട്ടമുണ്ടാക്കാൻ ബാങ്കുകൾ ശ്രമം തുടങ്ങുന്നത്. ഈടില്ലാത്ത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങളും അധിക ബാദ്ധ്യതകളും ഏർപ്പെടുത്തിയതിനാൽ സ്വർണപ്പണയ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ബാങ്കുകളുടെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |