തിരുവനന്തപുരം: തെെക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ തുടർനടപടിക്ക് പൊലീസ്. ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ തെെക്കാട് സർക്കാർ ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടത്തുകയുള്ളു. ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
എട്ടുമാസം ഗർഭിണിയായ പവിത്ര മേയ് 16ന് രാത്രി 11 മണിക്കാണ് കുഞ്ഞിന് അനക്കമില്ലെന്ന പറഞ്ഞ് തെെക്കാട് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലും നടത്താതെ മടക്കി അയക്കുകയായിരുന്നുവെന്നാണ് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞത്. പിറ്റേദിവസം പുറത്ത് നടത്തിയ സ്‌കാനിംഗിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം എസ്എടി ആശുപത്രിയിൽ നടത്തിയ തുടർചികിത്സയിൽ ശസ്‌ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണകാരണം അറിയാനുള്ള നിർണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന് ശേഷം ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
മേയ് 16 ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡ്യൂട്ടി ഡോക്ടർ കുഞ്ഞ് ഉറങ്ങുന്നതായാണ് പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. കാര്യമായി പരിശോധന നടത്താതെ വെറുതെ ഒന്ന് നേക്കിയ ശേഷം 'കുഞ്ഞ് ഉറങ്ങുകയാണ്, എന്തിനാണ് പേടിക്കുന്നത്, ആദ്യമൊരു കുഞ്ഞ് ഉണ്ടായതല്ലേ ഇത്തൊക്കെ അറിയില്ലേ', എന്നാണ് ഡ്യൂട്ടി ഡോക്ടർ ചോദിച്ചതെന്ന് ലിബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |