തിരുവല്ല: ചുമത്രയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി. എസ്.എസ്.എൽ.സി ഫലം അറിയുന്നതിന്റെ തലേന്ന് ഏഴിന് ഉച്ചയ്ക്ക് ഒന്നിനാണ് ചുമത്ര പന്നിത്തടത്തിൽ ഷ്വൻ ജെയിംസ് (ലല്ലു -15) വീടുവിട്ട് ഇറങ്ങിയത്. ഞാൻ പോവുകയാണെന്നും എന്നെ ആരും അന്വേഷിക്കരുതെന്നും കത്തെഴുതിവച്ചശേഷം സ്‌കൂൾ ബാഗിൽ കുറച്ചു ഡ്രസുകളുമായാണ് ലല്ലു വീടുവിട്ടത്. നഗരസഭയിലെ മുൻകൗൺസിലറായ മുത്തശി കെ.കെ സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ രണ്ടാം വയസിൽ മാതാവ് മരിച്ചു. പിതാവ് ജെയിംസ്, ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നൽകിയെങ്കിലും നാലാംദിവസമാണ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതെന്നും സാറാമ്മ പറയുന്നു. കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡിലെത്തി സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി എസ് അഷാദിന്റെ നിർദ്ദേശപ്രകാരം സി.ഐ ബി.കെ സുനിൽകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കുട്ടി ഇറങ്ങിയതിന്റെ ദൃശ്യങ്ങളും ചെന്നൈ മെയിലിൽ കയറിയതായ ദൃശ്യങ്ങളും വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടി പിന്നീട് എവിടേക്ക് പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായതിന് മുത്തശിയായ സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പ്രധാന പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടു പോകാൻ കാരണമായതെന്ന് സംശയിക്കുന്നു. അതേസമയം റിസൾട്ട് വന്നപ്പോൾ കുട്ടിക്ക് 9എ പ്ലസും ഒരു എഗ്രേഡും ലഭിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും സി.സി ടി.വി ക്യാമറകൾ ഒഴിവാക്കി സഞ്ചരിക്കുന്നതും കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി എസ്.ആഷാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |