തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയായ സുകുമാരിയമ്മയുടെ ഒരു കോടി രൂപ സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി വില്പനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ സമ്മാനത്തുക കൈമാറാൻ കോടതിയുടെ അനുമതി വേണ്ടിവരുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു. ടിക്കറ്റ് തട്ടിയെടുത്തുവെന്നു കാട്ടി സുകുമാരിയമ്മ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് മ്യൂസിയം പൊലീസ് റിപ്പോർട്ട്. സുകുമാരിയമ്മ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയാണ് ടിക്കറ്റിന്റെ യഥാർത്ഥ ഉടമയെ പ്രഖ്യാപിക്കേണ്ടത്.
കോടതി തീരുമാനമുണ്ടാകുന്നതു വരെ സമ്മാനത്തുക ആർക്കും നൽകില്ല. ടിക്കറ്റ് തട്ടിയെടുത്തയാൾ അത് ബാങ്ക് ഓഫ് ബറോഡയിൽ സമർപ്പിച്ചിട്ടുണ്ട്. ടിക്കറ്റിൻമേൽ പരാതിയും കേസുമുണ്ടെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക അവകാശപ്പെടാനാകില്ലെന്നും ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.
മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശി സുകുമാരിയമ്മയുടെ (72) പക്കൽനിന്നു ലോട്ടറി കച്ചവടക്കാരൻ കണ്ണൻ ടിക്കറ്റ് തട്ടിയെടുത്തെന്നാണ് പരാതി. മേയ് 15ന് നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനാർഹമായ ടിക്കറ്റാണ് തട്ടിയെടുത്തത്.
സുകുമാരിയമ്മ ടിക്കറ്റ് എടുത്തതിനും ഇതു കണ്ണൻ തട്ടിയെടുത്തതിനും സാക്ഷികളുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ കണ്ണൻ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |