തിരുവനന്തപുരം: മികച്ച നോവൽ,കഥ,സംവിധാനം,തിരക്കഥ എന്നിവയ്‌ക്ക് പി.പദ്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആനോ എന്ന നോവൽ രചിച്ച ജി.ആർ.ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റ്. അഭിജ്ഞാനം എന്ന ചെറുകഥയ്ക്ക് ഉണ്ണി.ആർ. മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും യഥാക്രമം 20000 രൂപയും 15,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും ലഭിക്കും.
ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകർഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരം നേടി. 40000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമാണ് പുരസ്കാരം. 40 വയസിൽ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയർഇന്ത്യ എക്‌സ്‌പ്രസ് നൽകുന്ന പ്രത്യേക പുരസ്‌കാരത്തിന് മാർഗരീറ്റ രചിച്ച എം.പി.ലിപിൻ രാജ് അർഹനായി. വി.ജെ.ജെയിംസ് അദ്ധ്യക്ഷനും കെ.രേഖ,പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങൾ തിരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അദ്ധ്യക്ഷതയിൽ വിജയകൃഷ്‌ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങൾ നിർണയിച്ചത്. 33ാമത് പദ്മരാജൻ പുരസ്‌കാരമാണിത്. പുരസ്‌കാരങ്ങൾ വൈകാതെ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ,ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്,സെക്രട്ടറി എ.ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |