കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം കയറിയത്. സ്ഥാപനം ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിന് അകത്തേക്ക് വെള്ളം കയറിയതെന്ന് ജീവനക്കാർ പറയുന്നു. കേന്ദ്രത്തിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് താഴത്തെ വാർഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടൻതന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.
ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, സ്ത്രീകളുടെ ഐസിയു, അടിയന്തര ശസ്ത്രക്രിയ മുറി എന്നിവ പ്രവർത്തിക്കുന്നത് താഴത്തെ നിലയിലാണ്. ഇവിടെ മുഴുവനായും വെള്ളം കയറി. മൂന്ന് മോട്ടോർസെറ്റുകൾ എത്തിച്ചാണ് വെള്ളം പമ്പ് ചെയ്ത് കളഞ്ഞത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റ് ജീവനക്കാരും ചേർന്ന് രാത്രി വൈകിയും ഇത് തുടർന്നു.
പീഡിയാട്രിക് ഐസിയുവിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്. ഒട്ടേറെ ഉപകരണങ്ങൾ സ്ഥാപിച്ച ഈ മുറിയിലെ വെള്ളം മാറ്റാൻ ഏറെ സമയം വേണ്ടിവന്നു. ഐസോലേഷൻ വാർഡുകളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന കുട്ടികളെയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവന്നു. ശൗചാലയങ്ങളിലടക്കം വെള്ളം കയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി.
അതേസമയം, സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെയെത്തും. രണ്ടാംപാദമായ ആഗസ്റ്റിൽ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ, ജൂലായ് മാസങ്ങളിൽ പതിവ് അളവിലോ അല്പം കൂടുതലോ മഴ ലഭിക്കും. ഇന്ത്യൻ മഹാസമുദ്രോപരിതലത്തിലെ ചൂട് കൂടുതലാണിപ്പോൾ.
ഇത് സാധാരണനിലയിലേക്ക് മാറുന്നതാണ് കാലവർഷം നേരത്തെയെത്താൻ കാരണം. ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡൈപോൾ പ്രതിഭാസത്തിലെ മാറ്രം കാരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കിഴക്കൻ ഉഷ്ണമേഖലയ്ക്കും പടിഞ്ഞാറൻ ഉഷ്ണമേഖലയ്ക്കും ഇടയിലെ ജലോപരിതല താപനില വ്യത്യസ്തമാകുമ്പോൾ സംഭവിക്കുന്ന ക്രമരഹിതമായ കാലാവസ്ഥാ പ്രതിഭാസമാണ് ഡൈപോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |