ന്യൂഡൽഹി : രാജ്യത്ത് വിവിധ നഗരങ്ങളിൽ ബോംബ് ഭീഷണികൾ തുടർക്കഥയായിരിക്കുകയാണ്. ഇന്നലെയും ഡൽഹിയിൽ ഭീഷണി സന്ദേശമെത്തി. ഇത്തവണ ഇമെയിൽ എത്തിയത് ഡൽഹിയിലെ അഞ്ചു കോളേജുകളിലാണ്. ലേഡി ശ്രീറാം, ഹൻസ്‌രാജ്, രാംജസ്, ഐ.പി, ശ്രീ വെങ്കിടേശ്വര എന്നീ കോളേജുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടർന്ന് പൊലീസും ഡോഗ് - ബോംബ് സ്‌ക്വാഡുകളും പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ല. ബംഗളൂരു നഗരത്തിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്കും ഇ-മെയിൽ മുഖേന ബോംബ് ഭീഷണിയെത്തി. ദൗദീ ജിവാലാണ് പേരെന്നും, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകനാണെന്നും പരിചയപ്പെടുത്തിയ ഇമെയിൽ ഹോട്ടലുകൾക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ബുധനാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാ മേഖലയായ നോർത്ത് ബ്ലോക്കിന് നേർക്കായിരുന്നു ബോംബ് ഭീഷണി. അതേസമയം, ഭീഷണിയുടെ ഉറവിടം സംബന്ധിച്ച് കൃത്യമായ വഴിത്തിരിവുണ്ടാക്കാൻ ഏജൻസികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മേയ് 1 - ഡൽഹിയിലെ 100ൽപ്പരം സ്‌കൂളുകളിൽ
അന്നേദിവസം ഉത്തർപ്രദശിലെ നോയിഡയിലെയും ലക്‌നൗവിലെയും സ്കൂളുകൾക്കും ഭീഷണി
മേയ് 6 - ഗുജറാത്തിലെ അഹമ്മദാബാദിലെ സ്‌കൂളുകളിൽ
മേയ് 12 - ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലും ഭീഷണി. ബംഗളൂരുവിലെ ആറ് സ്വകാര്യ ആശുപത്രികൾക്ക് നേരെയും ഭീഷണി
മേയ് 13 - ജയ്‌പൂരിലെ 50 സ്‌കൂളുകളിൽ ഭീഷണി
മേയ് 14 - തീഹാർ ജയിലിലും ഡൽഹിയിലെ നാല് ആശുപത്രികളിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |