കാസർകോട്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
പ്രതി വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിക്ക് സ്വന്തമായി ഫോണില്ല. മറ്റൊരാളുടെ ഫോണിൽ നിന്നാണ് ഇയാൾ വീട്ടിലേക്ക് വിളിച്ചത്. കുടകിൽ താമസിക്കുന്ന സമയത്ത് മാതാവിന്റെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്.
ഒളിവിൽ കഴിയുന്ന പ്രതിയുടെ കൈയിൽ ഫോണില്ലാത്തത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചതാണ് പൊലീസിന് കച്ചിത്തുരുമ്പായത്. ഈ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആന്ധ്രാപ്രദേശിൽ നിന്നാണെന്ന് മനസിലായത്.
തുടർന്ന് പൊലീസ് അന്ധ്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാത്രിയോടെ ഇയാളെ കാഞ്ഞങ്ങാട് എത്തിക്കും. നാളെ വിശദമായി ചോദ്യം ചെയ്തശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുക. പ്രതി വളരെ വിചിത്ര സ്വഭാവക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങളോളം ഒരേ വസ്‌ത്രമായിരുന്നു ഇയാൾ ധരിച്ചിരുന്നത്. പോക്‌സോ, പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം പതിനഞ്ചിന് പുലർച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച് പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.
കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞിരുന്നു.
മുത്തച്ഛൻ വീടിന്റെ പിൻവാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ, ഇതുവഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും വസ്‌ത്രങ്ങളും, നടക്കുന്ന രീതിയും കണ്ട് പ്രദേശവാസിയാണ് ഇയാളെ തിരിച്ചറിഞ്ഞത്.
കേസിൽ പ്രദേശവാസിയായ യുവാവിനെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാളെ ബന്ധുവീട്ടിൽ നിന്നായിരുന്നു പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും മറ്റും പുറത്തുവന്നതോടെ പത്ത് വയസുകാരിയെ പീഡിപ്പിച്ചത് ഇയാളല്ലെന്ന് തിരിച്ചറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |