തിരുവനന്തപുരം: അദ്ധ്യയനവർഷം തുടങ്ങാൻ ഒൻപത് ദിവസം മാത്രം ശേഷിക്കെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകൾ ഇഴയുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർമാരാണ് സ്കൂളുകൾ സന്ദർശിച്ച് കെട്ടിടങ്ങളുടെയും ക്ളാസ് മുറികളുടേയും അറ്റകുറ്റപ്പണി പൂർത്തീകരിച്ചതായി ഉറപ്പുവരുത്തേണ്ടത്. അതിശക്തമായ മഴ ഫിറ്റ്നസ് പരിശോധനകളെ ബാധിച്ചിട്ടുണ്ട്. എത്ര സ്കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതിന്റെ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ലഭിച്ചിട്ടില്ല.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ സുരക്ഷയിൽ രക്ഷിതാക്കൾ ആശങ്കാകുലരാണ്.ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ ക്ളാസ് നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻവർഷങ്ങളിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും ക്ളാസ് മുറിയിൽ അഞ്ചാംക്ളാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.
നടപടി വൈകിപ്പിക്കുന്നത് തദ്ദേശവകുപ്പാണെന്ന് പ്രൈവറ്റ് എയ്‌ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ആരോപിച്ചിരുന്നു. കഴിഞ്ഞവർഷം അറ്റകുറ്റപ്പണി നടത്തി അംഗീകാരം നേടിയ സ്‌കൂളുകൾക്ക് നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇക്കുറി അംഗീകാരം നൽകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത സ്കൂളുകൾ കുറുക്കുവഴികളിലൂടെ ഫിറ്റ്നെസ് 'ഒപ്പിച്ചെടു'ക്കുന്നതായി ആക്ഷേപമുണ്ട്.
` കെട്ടിടം സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്കൂൾ പരിസരത്തും വഴിയിലും അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സുകൾ വൈദ്യുതി പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം'
-ഉന്നതതല യോഗത്തിൽ
മുഖ്യമന്ത്രി നിർദേശിച്ചത്
ഭിന്നശേഷിക്കാർക്ക് സ്കൂൾ പ്രവേശനം
നൽകിയില്ലെങ്കിൽ അംഗീകാരം റദ്ദാക്കും
തിരുവനന്തപുരം: ആറിനും 18നുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അൺ എയ്‌ഡഡ് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പ്രവേശനം നൽകിയില്ലെങ്കിൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്നും ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. ഇവരുടെ അപേക്ഷ നിരസിക്കാൻ മാനേജ്മെന്റുകൾക്ക് അധികാരമില്ല. ഭിന്നശേഷി അവകാശ നിയമത്തിലെ 80, 90 വകുപ്പുകൾ പ്രകാരമാണ് ക്രിമിനൽ നടപടിയെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |