കൊച്ചി: അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ 801 ബാറുടമകളിൽ നിന്ന് രണ്ടരലക്ഷം വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ അഴിമതിക്കാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എക്സൈസ് മന്ത്രിയെ മാറ്റിനിറുത്തി കോഴയെപ്പറ്റി അന്വേഷിക്കണം. മന്ത്രിയും സി.പി.എമ്മും അറിഞ്ഞാണ് ബാറുടമകൾ പിരിവ് നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.എം. മാണിക്കെതിരെ ഒരുകോടി രൂപയുടെ ആരോപണം ഉന്നയിച്ച എൽ.ഡി.എഫിനെതിരായ 20 കോടിയുടെ കോഴയാരോപണം കാലം കണക്ക് ചോദിക്കുന്നതാണ്. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോൾ എക്സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, എ.കെ.ജി സെന്ററിലാണോയെന്ന് വ്യക്തമാക്കണം. പെരുമാറ്റച്ചട്ടം നീങ്ങുമ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാമെന്ന് ബാറുടമകൾക്ക് സർക്കാർ വാക്ക് കൊടുത്തിട്ടുണ്ട്.
മദ്യനയം മാറ്റം ചർച്ചചെയ്തിട്ട് പോലുമില്ല: എം.വി.ഗോവിന്ദൻ
മദ്യനയം മാറ്റുന്നതിൽ പാർട്ടിയും മുന്നണിയും സർക്കാരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്തോ തീരുമാനം നടപ്പാക്കാൻ പോകുന്നെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. ബാർ ഉടമകളിൽ നിന്ന് പണപ്പിരിവെന്നതും വ്യാജ പ്രചരണം. എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ടതില്ല.
പുറത്തു വന്ന ഓഡിയോ പരിശോധിക്കണം. നയം രൂപീകരിക്കുന്നതിന് പണം വാങ്ങുന്ന മുന്നണിയല്ലിത്. യു.ഡി.എഫിന്റെ സമയത്തെ ആവർത്തനമല്ല എൽ.ഡി.എഫിന്റേത്. 22 ലക്ഷമായിരുന്ന ബാർ ലൈസൻസ് ഫീസ് 35 ലക്ഷമാക്കി. ഡ്രൈ ഡേ ഒഴിവാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. മദ്യത്തിന് വില വർദ്ധിപ്പിച്ചത് വരുമാനം കുറച്ചു.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനങ്ങളായിട്ടില്ല. മുന്നണിയുടെ കെട്ടുറപ്പിന് പാർട്ടി എപ്പോഴും വിട്ടുവീഴ്ച്ച ചെയ്യാറുണ്ട്. മഴക്കെടുതി നേരിടുന്നതിനുള്ള യോഗത്തിൽ നിന്ന് മന്ത്രിമാരടക്കമുള്ളവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. പ്രധാന പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുകയും ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടൽ തടയുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |