തിരുവനന്തപുരം: ബാർകോഴക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. അന്വേഷണത്തിൽ തെളിവു കിട്ടിയാലേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവൂ. അല്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകും.
ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ നിർദ്ദേശ പ്രകാരം എസ്.പി എസ്. മധുസൂദനൻ, ഡിവൈ.എസ്.പി ബിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുക. എ.കെ.ജി സെന്റർ പടക്കമേറ്, മേയറുടെ പേരിലുള്ള കത്ത് വിവാദം തുടങ്ങിയ കേസുകൾ അന്വേഷിച്ചത് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലാണ്.
മദ്യനയം മാറ്റാൻ പണം നൽകണമെന്ന ബാറുടമകളുടെ സംഘടനാ നേതാവ് അനിമോന്റെ ശബ്ദരേഖയുടെ പശ്ചാത്തലത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷ് ഡി.ജി.പിക്കു നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ബാറുടമ അനിമോന്റെയും ബാറുടമകളുടെ സംഘടനാ നേതാവ് സുനിൽകുമാറിന്റെയും ഇടുക്കിയിലെ ബാറുടമകളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പണം പിരിക്കാൻ അനിമോൻ നിർദേശിക്കുന്ന ശബ്ദ സന്ദേശമാണ് ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള ഏക തെളിവ്. അനിമോൻ മലക്കം മറിഞ്ഞിട്ടുണ്ട്. പണം വാങ്ങിയതിനോ കൊടുത്തതിനോ നിലവിൽ തെളിവില്ല. ഗൂഢാലോചന തെളിയിക്കണമെങ്കിൽ കൃത്യമായ തെളിവുകൾ വേണം. തെളിവ് കണ്ടെത്താൻ സാദ്ധ്യതയുമില്ല. കേസ് കടുപ്പിച്ചാൽ ബിസിനസിനെ ബാധിക്കുമെന്നതിനാൽ ബാറുടമകൾ പിന്മാറാനാണ് സാദ്ധ്യത.
എഫ്.ഐ.ആറിന്
സാദ്ധ്യത കുറവ്
വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിലയച്ച് പരിശോധിക്കും. ഇതുറപ്പിച്ചാലും അനുബന്ധ തെളിവുകളില്ലെങ്കിൽ കേസ് തെളിയിക്കാനാവില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ അതിന്റെ ബലത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം കേന്ദ്രഏജൻസികൾക്ക് അന്വേഷണം ഏറ്റെടുക്കാനാവും. അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവും ശ്രമം. ബാറുടമകളിൽ നിന്ന് രണ്ടരലക്ഷം വീതം പിരിച്ചെടുത്ത് 25കോടി കോഴയായി സ്വരൂപിക്കാൻ നീക്കമെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. തെളിവുകളില്ലാതിരുന്നാൽ ഗൂഢാലോചന തെളിയിക്കൽ ക്രൈംബ്രാഞ്ചിന് ശ്രമകരമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |