തിരുവനന്തപുരം: തലചായ്ക്കാൻ ഒരു ചായ്പുപോലുമില്ലാതെ തലസ്ഥാന നഗരമദ്ധ്യത്തിൽ തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിൽ അഭയം തേടിയ കൈതമുക്ക് സ്വദേശി ബിജുവിനും (50) ആറംഗ കുടുംബത്തിനും നാല് സെന്റ് സ്ഥലവും വീടും നൽകാമെന്ന് വാഗ്ദാനം. കൊല്ലം ഐലന്റ് മൺറോതുരുത്ത് ദാസ് വിലാസത്തിൽ ദാസനാണ് കനിവിന്റെ കരം നീട്ടിയത്. കൊല്ലം മൺറോതുരുത്തിൽ തന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന വീടും സ്ഥലവും നൽകാമെന്നാണ് വാഗ്ദാനം.
കഴിഞ്ഞ 14ന് ഫ്ലൈ ഓവറിനടയിൽ ബിജുവിന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകണ്ടാണ് ദാസൻ കേരള കൗമുദിയുമായി ബന്ധപ്പെട്ട് വാഗ്ദാനം നൽകിയത്. അവിടെ താമസിക്കാൻ ബിജുവിനും കുടുംബത്തിനും താത്പര്യമുണ്ടെങ്കിൽ വീടും സ്ഥലവും എഴുതി നൽകാമെന്നാണ് ദാസൻ അറിയിച്ചത്.
കെട്ടിട നിർമ്മാണത്തിനിടെ വീണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ബിജുവിനെ വഴിയാധാരമാക്കിയത്. ചികിത്സയ്ക്കായി പണം ഏറെ ചെലവാക്കേണ്ടിവന്നതോടെ കിടപ്പാടം വിൽക്കേണ്ടിവന്നു. ജോലി ചെയ്യാനുള്ള ആരോഗ്യവുമില്ല. അതോടെയാണ് തന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിലെ ആറുപേർക്കൊപ്പം തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിൽ തലചായ്ക്കാൻ ബിജു ഇടംകണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |