കൂത്താട്ടുകുളം: കൂത്താട്ടുകുളം ആറൂർ മണ്ണത്തൂർ കവലഭാഗത്ത് വട്ടക്കാവിൽ ബാബുവിന്റെ ടിപ്പർ ലോറി മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന വാഹനമോഷ്ടാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഫറൂക്ക് കക്കാട്ട് പറമ്പിൽ വീട്ടിൽ അബ്ദുൾ സലാം (35), തൃശൂർ ചാവക്കാട് അമ്പലംവീട്ടിൽ മുഹമ്മദ് ഷഫീക്ക് (23), പാലക്കാട് പട്ടാമ്പി തിരുമറ്റംകോട് കറുകപൂത്തൂർ നാലകത്ത് വീട്ടിൽ ഹസൈനാർ (38), പാലക്കാട് ലക്കിടി തെക്കു മംഗലം പുളിക്കോട്ടിൽ വീട്ടിൽ സക്കീർ (52) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ലോറി പാലക്കാട് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം പാലക്കാട് ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ കൂത്താട്ടുകുളത്തെത്തിയാണ് കഴിഞ്ഞ 12 ന് ലോറി കവർന്ന് കടന്നു കളഞ്ഞത്. അബ്ദുൾ സലാം 15 മോഷണക്കേസിലും ഒരുകഞ്ചാവ് കേസിലും പ്രതിയാണ്. മുഹമ്മദ് ഷഫീക്കിനെതിരെ കൊലപാതകം, വധശ്രമം എന്നിവക്കെതിരെ കേസുകൾ നിലവിലുണ്ട്. ആന്ധ്രയിൽ നിന്നും 127 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്ന് വിപണനം നടത്തിയതിന് മഞ്ചേരി പൊലീസ് സ്റ്റേഷനിലുൾപ്പടെ നിരവധി കേസിൽ പ്രതിയാണ് അസൈനാർ. അടിപിടിക്കേസിലെ പ്രതിയാണ് സക്കീർ. പുത്തൻകുരിശ് ഡി.വൈ.എസ്.പി. നിഷാദ് മോൻ, കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസന്റ് ജോസഫ്, എസ്.ഐ മാരായ ശിവപ്രസാദ്, ശശിധരൻ, ശാന്തകുമാർ, ബിജു ജോൺ സീനിയർ സി.പി.ഒമാരായ പി.കെ. മനോജ്, ആർ.രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |