തിരുവനന്തപുരം:ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21ന് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ മദ്യനയം ചർച്ചയായിട്ടില്ലെന്ന് ഡയറക്ടറുടെ വിശദീകരണം. മന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും ഡയറക്ടർ വ്യക്തമാക്കി.
ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷനെയും ക്ഷണിച്ചിരുന്നതായി വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. വിവിധ സംഘടനകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ബാറുടമകളുമായി ഒരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ വിശദീകരണം.
എന്നാൽ, ഒന്നാം തീയതിയിലെ ഡ്രൈ ഡെ ഒഴിവാക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചതായി ബാറുടമകളുടെ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മാർച്ച് ഒന്നിന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിന്റെ അജണ്ടയിലെ 19,20 ഇനങ്ങളായി ഉൾപ്പെടുത്തിയിരുന്നത് ഡ്രൈ ഡെ ഒഴിവാക്കൽ വിഷയമായിരുന്നു. ഇത് ടൂറിസം വകുപ്പിന്റെ ശുപാർശയെ തുടർന്നായിരുന്നു.
കേരള ട്രാവൽമാർട്ട് സൊസൈറ്റി, ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ,ഹൗസ് ബോട്ട് അസോസിയേഷൻ തുടങ്ങി ഏഴു സംഘടനകളെയാണ് ടൂറിസം ഡയറക്ടറുടെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആഘോഷങ്ങളുടെ ഭാഗമായി ടൂറിസ്റ്റുകൾ സംഘമായി എത്താറുണ്ട്.രാത്രി എട്ടു മണിയോടെ തുടങ്ങുന്ന ആഘോഷങ്ങൾ പുലർച്ചെ വരെ നീളാറുണ്ട്. അതിനാൽ ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ പ്രത്യേക അനുമതി നൽകണമെന്ന ആവശ്യവും എഫ്.കെ.എച്ച്.എ ഉന്നയിച്ചിരുന്നു. ഈ ഔദ്യോഗിക മീറ്റിംഗുകളുടെ തുടർച്ചയായാണ് എറണാകുളത്ത് ബാറുടമകളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. സ്വാഭാവികമായും ഔദ്യോഗിക യോഗങ്ങളിലെ ചർച്ച സംഘടനാ നേതാക്കൾ വിശീകരിച്ചു. യോഗത്തിലുണ്ടായ ചില്ലറ അഭിപ്രായ വ്യത്യാസമാണ് വാട്ട്സ് ആപ്പ് സന്ദേശത്തിന് പ്രേരണയായത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം ജൂൺ 13 ന് എഫ്.കെ.എച്ച്.എ, മദ്യകമ്പനി പ്രതിനിധികൾ എന്നിവരുമായി മന്ത്രിതല ചർച്ച നിശ്ചയിച്ചിരുന്നതുമാണ്. അത് തൽക്കാലം ഉപേക്ഷിച്ചതായാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |