അങ്കമാലി: ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്‌പിയും മറ്റ് പൊലീസുകാരും. ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. പരിശോധനയ്ക്കായി എസ്‌ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം വീട്ടിൽ വിരുന്നൊരുക്കിയത്. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസൽ എന്ന ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ അതിഥിയായി എത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്പിയെയും മൂന്ന് പൊലീസുകാരെയും അവിടെ കണ്ടത്. ഇവിടെ എത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ തമ്മനം ഫൈസൽ വിരുന്നൊരുക്കിയതാണെന്ന് ഡിവൈഎസ്പിയും സംഘവും പറഞ്ഞത്.
വാഗമണ്ണിൽ പോയി അങ്കമാലിയിലേക്ക് എത്തിയതാണെന്നാണ് പൊലീസുകാർ പറഞ്ഞത്. എന്നാൽ അവരുടെ സംസാരത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു എന്നാണ് വിവരം. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇതേക്കുറിച്ച് എറണാകുളം റൂറലിൽ വിവരം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
പല കേസുകളിലും പ്രതിയായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് തമ്മനം ഫൈസൽ. ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അടക്കം പ്രതിയാണ്. കഴിഞ്ഞ വർഷം യുവാവിനെ നഗ്നനാക്കി മർദ്ദിച്ച കേസിലും തമ്മനം ഫൈസൽ പ്രതിയാണ്. പൊലീസ് ഒരിക്കൽ കാപ്പ ചുമത്താനിരുന്നിരുന്നു. അങ്ങനെയൊരു ആളുടെ വീട്ടിലാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിരുന്നിൽ അതിഥിയായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |