തിരുവനന്തപുരം: താനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് സൈഡ് നൽകാതെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചെന്നും, അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിക്കാധാരമായ സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ്. ബസ് ഓടിച്ചിരുന്ന തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ‌്രൈവർ യദു മേയർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കാനായിരുന്നു നാലു ദിവസം മുമ്പ് യാത്ര പുനരാവിഷ്‌കരിച്ചത്.
ഏപ്രിൽ 27ന് രാത്രി പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം . 25ന് പ്ലാമൂട് മുതൽ പി.എം.ജി വരെ ബസും കാറും അതേ സമയത്ത് ഓടിച്ചാണ് പൊലീസ് യാത്ര നടത്തിയത്. മേയറുടെ പരാതി ശരി വയ്ക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചതായി കന്റോൺമെന്റ് അസി.കമ്മിഷണർ പറഞ്ഞു. ഡ്രൈവർ ലൈംഗികചേഷ്ട കാണിച്ചത് കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന വകുപ്പ് ചുമത്തി യദുവിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. ഇത്തരം കേസുകളിൽ റണ്ണിംഗ് മഹസർ രേഖപ്പെടുത്തുന്നത് പതിവാണെന്നും അസി.കമ്മിഷണർ വ്യക്തമാക്കി.
മേയറെ കൂടാതെ ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും, ആര്യയുടെ സഹോദരനും സഹോദര ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാറിന് പട്ടം മുതൽ ബസ് സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കാർ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. തുടർന്ന് പാളയം സാഫല്യം കോംപ്ലക്സിന് മുമ്പിൽ മേയറും സംഘവും ബസ് തടയുകയായിരുന്നു.
സച്ചിൻദേവിനെതിരെ മൊഴി
ബസ് ഡ്രൈവറുമായുള്ള തർക്കത്തിനിടെ സച്ചിൻദേവ് ബസിൽ കയറിയതായി യാത്രക്കാർ മൊഴി നൽകി. കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റിലും സച്ചിൻ ബസിൽ കയറിയതായി പറയുന്നുണ്ട്. ബസിൽ കയറിയിട്ടില്ലെന്നും സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസിനോട് സച്ചിൻ പറഞ്ഞത്. എന്നാൽ, സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എം.എൽ.എ. ബസിൽ കയറിയെന്ന് യാത്രക്കാർ പറഞ്ഞതെന്ന് കന്റോൺമെന്റ് സി.ഐ വ്യക്തമാക്കി.
യദുവിന്റെ ഹർജി തള്ളി
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും ചേർന്ന് ബസ് തടഞ്ഞ സംഭവത്തിലെ പൊലീസ് അന്വേഷണത്തിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) തള്ളി. കുറ്റകൃത്യത്തിന് ഗൗരവസ്വഭാവമില്ലെന്നും കേസിൽ ഉൾപ്പെട്ടവരുടെ പ്രാധാന്യമാണ് ഇതിനുള്ളതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. കന്റോൺമെന്റ് പൊലീസിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നതെന്നും സമാനമായ രീതിയിൽ ഈ കേസിലും അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് കോടതി ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |