തിരുവനന്തപുരം: സർക്കാർ മദ്യനയം ആവിഷ്കരിച്ചത് ജനവഞ്ചനയിലൂടെയാണെന്നും നിലവിൽ പുറത്തു വന്ന ശബ്ദരേഖയുടെയും ബാർ പിരിവിന്റെയും സത്യം പുറത്തു വരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. സി.ബി.ഐ അന്വേഷണത്തിനൊപ്പം യു.ഡി.എഫ് ആവശ്യപ്പെട്ട ജുഡീഷ്യൽ അന്വേഷണവും നടത്തണം. മദ്യനയം സംബന്ധിച്ച് പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ലെന്ന് എക്സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകൾ സത്യപ്രതിജ്ഞാ ലംഘനമാണ്.
പുതിയ മദ്യനയം ഉപകാരസ്മരണ: ചെറിയാൻ ഫിലിപ്പ്
സർക്കാരിന്റെ പുതിയ മദ്യനയം ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സി.പി.എം നേതാക്കൾക്ക് വൻതുക നൽകിയതിനുള്ള ഉപകാരസ്മരണയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ചെറിയാൻ ഫിലിപ്പ്.
നവകേരള സദസ്സിന്റെ പേരിൽ ബാർ ഉടമകളിൽ നിന്ന് സി.പി.എം നേതൃത്വം വൻതോതിൽ പണം സമാഹരിച്ചിരുന്നു. ബാർ മുതലാളിമാരിൽ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തിൽ എക്സൈസ് മന്ത്രിയുടെ ഓഫീസിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആരോപിച്ചു.
റിയാസ് നിഴൽ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ
ബാർ കോഴക്കേസിൽ ജുഡീഷ്യൽ അന്വേഷണമല്ല, കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് എക്സൈസ് മന്ത്രിയാണ്. ആരോപണം ഉയർന്ന എക്സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടാൽ സത്യം പുറത്തുവരില്ല. പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം വേണമെന്നു പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഏതെങ്കിലും വിരമിച്ച ജഡ്ജിയെക്കൊണ്ട് നടത്തുന്ന ജുഡീഷ്യൽ അന്വേഷണം നീണ്ടുപോകും.
എല്ലാ വകുപ്പിലും കൈയിട്ടുവാരുന്ന മന്ത്രി മുഹമ്മദ് റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്.
ബാർ കോഴ ആരോപണമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണ്. യു.ഡി.എഫ് ഭരണകാലത്തുണ്ടായിരുന്ന ബാർകോഴ ആരോപണത്തിന്റെ തനി ആവർത്തനമാണിത്. സംസ്ഥാന സർക്കാർ മദ്യനയത്തിൽ മാറ്റമുണ്ടാക്കാൻ തീരുമാനിച്ചിരുന്നോയെന്ന കാര്യം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. മഴക്കെടുതിയുടെ കാലത്ത് മന്ത്രി എം.ബി രാജേഷ് വിദേശത്ത് പോയി. തിരിച്ചുവരുന്നത് ദുബായ് വഴിയാണോയെന്നാണ് അറിയാനുള്ളത്. മുഖ്യമന്തിയും മന്ത്രിമാരും ഏത് വിദേശ രാജ്യത്ത് പോയാലും മടക്കം ദുബായ് വഴിയാണ്. അവരുടെ യാത്ര കേന്ദ്രമോ ഗവർണറോ അറിയുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |