കൂത്താട്ടുകുളം: കാക്കൂർ സഹകരണ ബാങ്കിന്റെ ഭക്ഷ്യ സംസ്കരണ കമ്പനിയായ കാസ്കോയുടെ മലബാർ ടപ്പിയോക്ക ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. കുഴിക്കാട്ടുകുന്നിലെ ഫാക്ടറിയിൽ നിന്ന് 25 ടൺ കപ്പയുടെ ആദ്യ കണ്ടെയ്നർ പുറപ്പെട്ടു. ഫ്രീസറിൽ നിന്ന് പുറത്തെടുത്താൽ പച്ചക്കപ്പയായി മാറുന്ന തരത്തിൽ സംസ്കരിച്ചാണ് കയറ്റുമതി ചെയ്യുന്നത്. പ്രദേശത്തെ കർഷകരിൽ നിന്ന് സംഭരിച്ച കപ്പ തൊലി കളഞ്ഞ് മുറിച്ച് നടുവിലെ നാര് നീക്കി മെനസ് 40 ഡിഗ്രിയിൽ ഫ്രീസ് ചെയ്ത് പാക്കറ്റാക്കും. കമ്പനിയിലെ സംസ്കരണം മുതൽ റീറ്റെയിൽ ഔട്ട് ലെറ്റിലെ വിതരണം വരെ ഫ്രീസറിൽ മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കുന്ന ഉത്പന്നമാണ് ദുബായ് തുറമുഖംവഴി ഗൾഫ് രാജ്യങ്ങളിലെത്തുക. കൂത്താട്ടുകുളത്തെ ടിനാഷേ കമ്പനിയുമായി സഹകരിച്ചാണ് കയറ്റുമതി. ഇത്തവണ കർഷകരിൽ നിന്നും 60 ടൺ കപ്പയാണ് കാസ്കോ സംഭരിച്ചത്.
സംസ്ഥാനത്തെ മൂന്ന് സഹകരണ സംഘങ്ങൾക്ക് കീഴിൽ ഉത്പാദിപ്പിച്ച 12 ടൺ മൂല്യവർദ്ധിത കാർഷികോത്പന്നങ്ങൾ ചൊവ്വാഴ്‌ച വല്ലാർപാടത്ത് നിന്ന് അമേരിക്കയിലേക്ക് അയച്ചിരുന്നു. കാസ്കോയുടെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണ സംഘത്തിന്റെ മസാല മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി, എന്നിവയാണ് അയച്ചത്.
മുൻ എം.എൽ.എ എം.ജെ. ജേക്കബ്, ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോൾ പ്രകാശ് എന്നിവർ ചേർന്ന് കണ്ടയ്നർ ഫ്ലാഗ് ഓഫ് ചെയ്തു. പി.ബി. രതീഷ്, എം.ജി. രാമചന്ദ്രൻ, വർഗീസ് മാണി, ബിനോയ് അഗസ്റ്റിൻ, സനൽ ചന്ദ്രൻ, ജോൺസൺ വർഗീസ്, സൈബു മടക്കാലി, സി.ടി. ശശി, കെ.കെ. രാജ് കുമാർ, ബെയിൽ ചന്ദ്രൻ, ബാങ്ക് സെക്രട്ടറി പ്രദീപ് കൃഷ്ണൻ, കൃഷി ഓഫീസർ ടി.കെ. ജിജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |