കൊച്ചി: അവയവക്കടത്ത് കേസിലെ ഇരയും ഇടനിലക്കാരനുമായ പാലക്കാട് സ്വദേശി ഷമീർ തമിഴ്‌നാട്ടിലെന്ന് സൂചന. ഷെമീറിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുഖ്യസൂത്രധാരൻ ഇറാനിലുള്ള മധുവിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഷമീർ ബാങ്കോക്കിലാണെന്നായിരുന്നു പാലക്കാട്ടു നിന്ന് പൊലീസിന് നേരത്തെ ലഭിച്ച വിവരം. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിലുണ്ടെന്ന് വ്യക്തമായത്. ശസ്ത്രക്രിയയെ തുടർന്ന് ശാരീരിക അവശതകൾ നേരിടുന്നുണ്ടെന്നും യാത്ര ചെയ്യാനാവില്ലെന്നുമാണ് വിവരം. അവയവക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരായ നാല് പ്രതികളിൽ സാബിത്തും സജിത്തും പിടിയിലായിരുന്നു. മുഖ്യ സുത്രധാരൻ കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
അതിനിടെ, അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തിയെന്നും സൂചനയുണ്ട്. അറസ്റ്റിലായ മുഖ്യഇടനിലക്കാരൻ സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. മറ്റൊരു സംഘം കോയമ്പത്തൂരും ബംഗളൂരുവിലും അന്വേഷണം നടത്തുന്നുണ്ട്. ഇരകളെ കണ്ടെത്തുകയാണ് ലക്ഷ്യം. സാബിത്തിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |