ആലപ്പുഴ: ഗുണ്ടാത്തലവന്റെ വീട്ടിൽ സത്കാരം സ്വീകരിച്ച് സസ്പെൻഷനിലായ ഡിവൈ.എസ്.പി എം.ജി.സാബു കൈകാര്യം ചെയ്ത ഫയലുകളിൽ പുനഃപരിശോധനയ്ക്ക് സാദ്ധ്യത. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഡി.സി.ആർ.ബിയിലെ ഡിവൈ.എസ്.പിക്കാണ് കാപ്പ നടപടികളുടെ ചുമതലയെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിൽ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എം.ജി.സാബു ആ ഫയലുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഗുണ്ടകളെയും ലഹരി മാഫിയകളെയും സംബന്ധിച്ച് മുന്നറിയിപ്പുകളും കാപ്പാ നടപടിയിലെ പിഴവുകളും റിപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്വം സ്പെഷ്യൽ ബ്രാഞ്ചിനുണ്ട്.ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും ആലപ്പുഴയ്ക്ക് പേരുദോഷമുണ്ടാക്കിയിട്ടും ജില്ലയിലെ കാപ്പ നടപടികൾ എങ്ങുമെത്തിയിരുന്നില്ല. ഇതിനു കാരണം സാബുവിന്റെ ഗുണ്ടാച്ചങ്ങാത്തമെന്നാണ് വിലയിരുത്തൽ.
അടുത്തിടെ കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപമെത്തിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും അതിന്റെ വീഡിയോ യാതൊരു കൂസലുമില്ലാതെ പുറത്തുവിടുകയും ചെയ്തിരുന്നു.
തമ്മനം ഫൈസലുമായി
അടുത്ത ബന്ധം
എസ്.ഐയായി പൊലീസ് സേനയിൽ പ്രവേശിച്ച സാബു, സർവീസിന്റെ അധികകാലവും ആലപ്പുഴയ്ക്ക് പുറത്തായിരുന്നു. എറണാകുളം റൂറലിലും സിറ്റിയിലുമുൾപ്പെടെ എസ്.ഐയായും സി.ഐയായും ജോലി ചെയ്തിരുന്ന കാലത്താണ് തമ്മനം ഫൈസലുമായി അടുത്തത്. ആ ബന്ധം ജില്ല മാറിയിട്ടും തുടർന്നു.
ഡിവൈ.എസ്.പിയായ ശേഷമാണ് സ്വന്തം ജില്ലയായ ആലപ്പുഴയിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലെത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിന്നൊഴിവായതോടെയാണ് ആലപ്പുഴയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായത്. റിട്ടയർമെന്റ് കണക്കിലെടുത്ത് മാതൃജില്ലയിൽ തന്നെ ലഭിച്ച നിയമനം ഗുണ്ടാ മാഫിയ ബന്ധം തുടരാൻ സഹായകമായി എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |