നോർവേ ചെസിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ച് പ്രഗ്നാനന്ദ ഒന്നാമത്
വനിതകളിൽ പ്രഗ്ഗിന്റെ സഹോദരി ആർ, വൈശാലി ഒന്നാം സ്ഥാനത്ത്
ഓസ്‌ലോ : ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ നോർവെ ചെസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ തോൽപ്പിച്ച് ഇന്ത്യൻ യുവതാരം ആർ. പ്രഗ്നാനന്ദ. ക്ലാസിക്കൽ ചെസ് ഫോർമാറ്റിൽ കാൾസനെതിരേ ആദ്യമായി ജയിച്ച പ്രഗ്നാനന്ദ ടൂർണമെന്റിൽ 5.5 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. സ്വന്തം നാട്ടിലെ തോൽവിയോടെ കാൾസൻ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം വനിതകളുടെ മത്സരത്തിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലിയും 5.5 പോയിന്റോടെ ഒന്നാമതെത്തി. മൂന്നാം റൗണ്ടിൽ വൈശാലി അന്ന മുസിചുക്കിനെതിരേ സമനില പിടിച്ചതോടെയാണ് സഹോദരങ്ങൾ ഒന്നിച്ച് ഒന്നാമതായത്.
ഈ പോരാട്ടത്തിന് മുമ്പ് റാപ്പിഡ് ഫോർമാറ്റിലും ബ്ളിറ്റ്സ് ഫോർമാറ്റിലും പ്രഗ്നാനന്ദ കാൾസനെ വീഴ്ത്തിയിട്ടുണ്ടെങ്കിലും നീക്കങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുന്ന ക്ളാസിക്കൽ ഫോർമാറ്റിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും സമനില സമ്മതിക്കേണ്ടിവന്നിരുന്നു. തുടക്കത്തിൽ ചില പിഴവുകൾ വരുത്തിയതാണ് ഈ മത്സരത്തിൽ കാൾസന് തിരിച്ചടിയായത്. അവസരം മുതലാക്കി മുന്നേറിയ പ്രഗ്ഗ് ഒന്നാം നമ്പർ താരത്തെ സമ്മർദ്ദത്തിലാഴ്ത്തി.
ടൂർണമെന്റിലെ പ്രഗ്ഗിന്റെ രണ്ടാം വിജയമാണിത്. ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ അലിറേസ ഫിറോസയെ ടൈബ്രേക്കറിൽ തോൽപ്പിച്ചിരുന്നു.രണ്ടാം റൗണ്ടിൽ നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനോട് ടൈബ്രേക്കറിൽ തോറ്റു. അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയോ കരുവാനയാണ് പ്രഗ്നാനന്ദയ്ക്ക് പിറകിൽ രണ്ടാംസ്ഥാനത്ത്. ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് കരുവാന സ്ഥാനം മെച്ചപ്പെടുത്തിയത്. ലോകത്തിലെ ആറ് മുൻനിര താരങ്ങളാണ് ജൂൺ ഏഴുവരെ നീളുന്ന നോർവേ ചെസ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |