മലപ്പുറം: മഴക്കാലത്ത് നിലമ്പൂർ മേഖലയിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഉണ്ടാകാറുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമായി നിലമ്പൂരിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ പ്രളയ നിയന്ത്രണ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാ പഠനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ജലസേചന വകുപ്പ് തയ്യാറാക്കിയ പ്രൊപ്പോസലിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ മൾട്ടി ഹസാർഡ് മിറ്റിഗേഷൻ ഡാം സാദ്ധ്യതാ പഠനത്തിനുള്ള പ്രൊപ്പോസൽ തുടർ നടപടിക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയയ്ക്കാനും ജില്ലാ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സാദ്ധ്യതാ പഠനത്തിന് പോത്തുകല്ല് പഞ്ചായത്ത് ഭരണ സമിതി നേരത്തെ അംഗീകാരം നൽകിയിരുന്നു.ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ കൃത്യമായ അളവ് ദിനേന പ്രാദേശികമായി ശേഖരിക്കുന്നതിന് ജില്ലയെ വിവിധ മേഖലകളായി തിരിച്ച് മഴമാപിനികൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതാ സ്ഥലങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
പ്രദേശവാസികളായ കർഷകരെയോ പ്രൊഫഷനലുകളെയോ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ മാന്വൽ റെയിൻ ഗേജുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ വയനാട് ആസ്ഥാനമായുള്ള ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്ന സ്ഥാപനമാണ് മുന്നോട്ട് വച്ചത്. വയനാട് ജില്ലയിൽ ഇത് ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്.
വീട്, മറ്റ് കെട്ടിട നിർമ്മാണ ആവശ്യത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകിയാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണോ മണ്ണ് നീക്കം ചെയ്യുന്നതെന്ന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്ഥല പരിശോധന നടത്തി ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മുരളീധരൻ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |