നെയ്യാറ്റിൻകര: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത ശേഷം അമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വഴുതൂർ റെയിൽവേ പാലത്തിന് സമീപം മുക്കം പ്ലാവിള വീട്ടിൽ ലീലയാണ് (75) മരിച്ചത്. ഗുരുതരാവസ്ഥയിലായ മകൾ ബിന്ദു (48) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.
വീട്ടിലെ ബഹളംകേട്ട് നാട്ടുകാരെത്തിയപ്പോഴാണ് ലീലയെ തീ കൊളുത്തിയ നിലയിൽ കണ്ടത്. തുടർന്നുള്ള പരിശോധനയിൽ ബിന്ദുവിനെയും കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലീല മരിക്കുകയായിരുന്നു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും വിട്ടുകൊടുത്താൽ ഇവിടെ താമസിക്കുന്ന ലീലയും ബിന്ദുവും പെരുവഴിയിലാകുമെന്ന ഭയമാണ് ദാരുണ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. കുറച്ചുദിവസങ്ങളായി ഇവർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും വിവരമുണ്ട്.
ഇരുവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്നു. വീട് ഉൾപ്പെടെയുള്ള നാലരസെന്റ് സ്ഥലം ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് അളന്നുതിട്ടപ്പെടുത്തിയിരുന്നു. മകൾ സിന്ധുവിന്റെ പേരിലുള്ള വസ്തുവിൽ രണ്ടുദിവസം മുമ്പായിരുന്നു പരിശോധന. സ്ഥലത്തിന്റെ തുക ഇളയ മകൾ സിന്ധുവിന് റെയിൽവേ കൈമാറുമെന്ന് അറിയിച്ചതും ഇവരെ മനോവിഷമത്തിലാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.
ബിന്ദു വർഷങ്ങളായി പ്രമേഹരോഗിയാണ്. കൃത്യമായി മരുന്നുകഴിക്കാത്തതിനാൽ ബിന്ദുവിനെ നിരവധി രോഗങ്ങളും അലട്ടിയിരുന്നു. ആശുപത്രിയിലായിരുന്ന ബിന്ദുവിനെ രണ്ടുവർഷം മുമ്പ് അമ്മ വീട്ടിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിൽ താത്കാലിക ജോലിയുണ്ടായിരുന്ന ലീല കുറച്ചുദിവസം മുമ്പ് ഈ ജോലി ഉപേക്ഷിച്ചിരുന്നു.
ലീലയുടെ ഭർത്താവ് നേരത്തെ മരിച്ചു. കഴിഞ്ഞവർഷം നവംബറിൽ മകൻ അനിൽകുമാർ മരിച്ചതോടെ ഇവർ മനോവിഷമത്തിലായിരുന്നു. ഇതും സംഭവത്തിന് കാരണമായതായി സംശയിക്കുന്നു. ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരിച്ചിരുന്നു. മകൾ വിവാഹിതയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നെയ്യാറ്റിൻകര പൊലീസും ഫോറൻസിക് വിദഗ്ദ്ധരുമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |