ന്യൂഡൽഹി: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ ജനക്കൂട്ടം പോളിംഗ് സ്റ്റേഷൻ അക്രമിച്ച് തട്ടിയെടുത്ത ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കുളത്തിലെറിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തൃണമൂൽ,ബി.ജെ.പി,സി.പി.എം,ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാനത്ത് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ,സന്ദേശ്ഘലി ഉൾപ്പെട്ട ബസീർഘട്ട് എന്നിവയടക്കം 9 മണ്ഡലങ്ങളിലാണ് ഇന്നലെ ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
ഇന്നലെ രാവിലെ 6.40നാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ ജനക്കൂട്ടം ജയ്‌നഗർ പോളിംഗ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് വോട്ടിംഗ് യന്ത്രവും വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) ഘടിപ്പിച്ച യന്ത്രവും പിടിച്ചെടുത്തത്. പൊലീസ് തടയും മുൻപ് ജനക്കൂട്ടം അവ അടുത്തുള്ള കുളത്തിലെറിഞ്ഞു. പോളിംഗ് ഏജന്റുമാരെ തടഞ്ഞുവെന്നാരോപിച്ച് ഇന്ത്യൻ സെക്യുലർ ഫ്രണ്ട്(ഐ.എസ്.എഫ്) പ്രവർത്തകരാണ് അക്രമം കാണിച്ചതെന്ന് അധികൃതർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അധിക വോട്ടിംഗ് യന്ത്രങ്ങൾ സ്ഥലത്തെത്തിച്ച് വോട്ടെടുപ്പ് സുഗമമായി പൂർത്തിയാക്കുകയും ചെയ്തു.
കൊൽക്കത്തയ്ക്ക് സമീപം ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ഭംഗറിലെ സതുലിയ മേഖലയിൽ ഐ.എസ്.എഫ്-സി.പി.എം അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടി. അക്രമത്തിനിടെ നാടൻ ബോംബുകൾ പൊട്ടിച്ചു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ അറസ്റ്റുണ്ടായ സന്ദേശ്‌ഖാലിയിൽ വെള്ളിയാഴ്ച രാത്രിമുതൽ തുടങ്ങിയ സംഘർഷാവസ്ഥ ഇന്നലെ രാവിലെയും നിലനിന്നു. ഷെയ്‌ഖിന്റെ ഗുണ്ടകളും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിൽ ഇറ്റ്ഖോല മേഖലയിൽ തൃണമൂൽ-ബി.ജെ.പി ഏറ്റുമുട്ടലിൽ നടന്ന കല്ലേറിൽ ഒരു മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റു. ഭംഗറിൽ ഇന്നലെ പുലർച്ചെ തൃണമൂൽ-ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വനിതാ പ്രവർത്തകയ്ക്ക് പരിക്കേറ്റു. ഐ.എസ്.എഫ് സ്ഥാനാർത്ഥി നൂർ ആലം ഖാന്റെ വാഹനം നശിപ്പിച്ചു.
വോട്ടിംഗ് കണക്കിലെടുത്ത് സംസ്ഥാനത്ത് 1,020 കമ്പനി കേന്ദ്ര സേനയെ വിന്ന്യസിച്ചിരുന്നു. 1,960 ക്വിക്ക് റെസ്‌പോൺസ്(ക്യു.ആർ.ടി) ടീമുകളെയും വിന്യസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |