മാലെ :പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താൻ മാലദ്വീപ്. ഗാസയിൽ യുദ്ധം തുടരുന്നതിനിടെയാണ് ഇസ്രയേലിനെതിരെ മാലദ്വീപിന്റെ കടുത്ത നിലപാട്. ഇസ്രയേലി പാസ്‌പോർട്ടുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു. നിരോധന നടപടികളുടെ മേൽനോട്ടത്തിന് മന്ത്രിതല സമിതിയെ നിയോഗിച്ചു.
പാലസ്തീന്റെ ആവശ്യങ്ങൾ തിരിച്ചറിയാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. പാലസ്തീനെ സഹായിക്കാൻ യു.എന്നുമായി സഹകരിച്ച് രാജ്യത്ത് ധനസമാഹരണം നടത്തും. പാലസ്തീന് ഐക്യദാർഢ്യമായി വൻ ജനപങ്കാളിത്തത്തോടെ ദേശീയ മാർച്ച് നടത്താനും പ്രശ്ന പരിഹാരത്തിന് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളുമായി ചർച്ച നടത്താനും തീരുമാനിച്ചു.
ഇസ്രയേൽ പൗരന്മാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതുവരെ 36,400 ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 60 പേർക്ക് ജീവൻ നഷ്ടമായി. ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ ജബലിയയിൽ 50 മൃതദേഹങ്ങൾ കണ്ടെത്തി.
ഭീഷണി മുഴക്കി മന്ത്രിമാർ
ഗാസയിൽ വെടിനിറുത്തലിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചാൽ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമെന്നും സഖ്യസർക്കാർ തകർക്കുമെന്നും ഇസ്രയേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ. സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ധനമന്ത്രി ബെസാലൽ സ്‌മോട്രിച്ച് എന്നിവരാണ് ഭീഷണി മുഴക്കിയത്. ഹമാസിനെ നശിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കാതെ വെടിനിറുത്തൽ കരാർ അനുവദിക്കില്ലെന്ന് ഇവർ പറയുന്നു. തീവ്ര വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് നെതന്യാഹു സർക്കാർ നിലനിൽക്കുന്നത്.
പിന്തുണച്ച് പ്രതിപക്ഷം
വെടിനിറുത്തൽ കരാർ നെതന്യാഹു അംഗീകരിച്ചാൽ സർക്കാരിനെ തങ്ങൾ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് യെയ്‌ർ ലാപിഡ് അറിയിച്ചു. ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും വെടിനിറുത്തൽ നടപ്പാക്കാനും ഇസ്രയേൽ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി നിർദ്ദേശിച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിർദ്ദേശം ഹമാസ് തള്ളിയിട്ടില്ല. ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്ന് യു.എസ്, ഖത്തർ, ഈജിപ്‌റ്റ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |