തിരുവനന്തപുരം: കാറിൽ താൽക്കാലിക സ്വിമ്മിംഗ് പൂളുണ്ടാക്കി ജനങ്ങൾക്ക് ഭീഷണിയാകും വിധം വാഹനം ഓടിച്ച യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. കയ്യിൽ പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് രാവിലെയും വൈകീട്ടും നീന്തണമെന്ന് ഗണേശ് കുമാർ പറഞ്ഞു. എംവിഡിയെ വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിയമ ലംഘനം നടത്തി യൂട്യൂബിന് റീച്ച് കൂട്ടാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്. നിയമലംഘനമെന്നത് ഒരു പൗരന്റെ ഏറ്റവും മോശപ്പെട്ട സ്വഭാവമാണ്. നിയമത്തെ മാനിക്കുന്നവനാണ് യഥാർത്ഥ പൗരൻ. റോഡിൽ ഇത്തരം വേലകൾ കാണിച്ചാൽ കർശന നടപടി സ്വീകരിക്കും. ഇത്തരം ആളുകളെ നിലയ്ക്ക് നിർത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശമുണ്ട്. ഏറ്റവും കർശന നടപടി സ്വീകരിച്ച് ഹൈക്കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
അയാളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് പണക്കൊഴുപ്പും അഹങ്കാരവുമാണ്. ഇയാൾ ഒരു നല്ല പൗരനാണെന്ന് എനിക്ക് തോന്നിയില്ല. എന്തു ഗോഷ്ടിയും കാണിച്ച് ആളുകളെ ആകർഷിക്കുന്നത് അന്തസിന് ചേർന്നതല്ല. അതൊക്കെ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതൊക്കെ കയ്യിൽ വച്ചാൽ മതി. അയാളുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കിൽ എല്ലാത്തിനും നടപടിയെടുക്കും.
അവനവന്റെ പൈസയൊക്കെ പോക്കറ്റിൽ കിടന്നാൽ മതി. പൈസയുണ്ടെന്ന് കരുതി ആരെയെങ്കിലും കൊല്ലാൻ സാധിക്കുമോ. നിയമം ഒരു രാജ്യത്തിന് വേണ്ടിയുള്ളതാണ്. അവിടെയുള്ള ജനങ്ങൾക്ക് വേണ്ടിയാണ്. ഇയാൾ മാത്രമല്ലല്ലോ റോഡിലൂടെ പോകുന്നത്. പൈസയുണ്ടെങ്കിൽ വീട്ടിൽ ഒരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് നീന്തിക്കോളൂ. അദ്ദേഹത്തിനെതിരെ നിയമപരമായി കൊടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ശിക്ഷ നൽകും.
എംവിഡി വിളിച്ച് ഉപദേശിച്ച് വിടുമ്പോഴും എന്റെ റീച്ച് പതിനായിരം കൂടി എന്നാണ് പറയുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്‌കാരം എന്ന് കരുതരുത്. ഇത്തരം സാമൂഹ്യവിരുദ്ധന്മാരെ നമ്മൾ നിരുത്സാഹപ്പെടുത്തണം. എംവിഡിയെ വെല്ലുവിളിക്കാൻ നിൽക്കേണ്ട, ഇത് പഴയ കാലമല്ലെന്ന് ഞാൻ ആ സുഹൃത്തിനെ ഓർമ്മിപ്പിക്കുകയാണ്. ഇതുപോലെയുള്ള ആളുകളെ മെഡിക്കൽ കോളേജിലെ കക്കൂസ് കഴുകിക്കാൻ വിട്ടേക്കണം. അതാണ് ചെയ്യേണ്ടത്. ഇയാളുടേത് ക്രിമിനൽ നടപടികളാണ്. അതിന് ക്രിമിനൽ ശിക്ഷ തന്നെ നൽകണം. അയാളുടെ മുമ്പുള്ള വീഡിയോകൾ എല്ലാം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.'- ഗണേശ് കുമാർ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി റോഡിലിറങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതേ തുടർന്ന് എംവിഡി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു. ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ ആണ് നടപടിയെടുത്തത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |