വർക്കല: ഭർത്താവ് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിളവീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ബിന്ദു(42), മകൻ അമൽരാജ് (17) എന്നിവരാണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പൊള്ളലേറ്റ രാജേന്ദ്രൻ (53) തത്ക്ഷണം മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.
രാജേന്ദ്രനും ബിന്ദുവും കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അകന്നു കഴിയുകയായിരുന്നു. ഞായറാഴ്ച ബിന്ദു തന്റെ തയ്യൽ മെഷീനും വാഷിംഗ് മെഷീനും മറ്റ് സാധനങ്ങളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അയിരൂർ പൊലീസിനെ സമീപിച്ചിരുന്നു. വാഷിംഗ് മെഷീൻ ഒഴികെ മറ്റെല്ലാ സാധനങ്ങളും എടുക്കുന്നതിന് അനുവദിക്കാമെന്ന് സ്റ്റേഷനിൽ വച്ച് രാജേന്ദ്രൻ സമ്മതിച്ചു. തുടർന്ന് വൈകിട്ട് 3ന് കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു മകനെയും മകന്റെ രണ്ട് സുഹൃത്തുക്കളെയും മകൾ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. അച്ഛനുമായുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് സാന്ദ്ര വീടിനുള്ളിൽ കയറിയില്ല. മകനും സുഹൃത്തുക്കളും ചേർന്ന് സാധനങ്ങൾ എടുക്കുന്നതിനിടെ രാജേന്ദ്രൻ വാതിൽ കുറ്റിയിട്ട് സ്വന്തം ശരീരത്തിലും ബിന്ദുവിന്റെയും മകന്റെയും ദേഹത്തും ടിന്നർ ഒഴിച്ച് തീ കൊളുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തിയപ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. വീട്ടിലും തീ പടർന്നു.
വർക്കല ഫയർഫോഴ്സും അയിരൂർ പൊലീസും നാട്ടുകാരും ചേർന്നാണ് പൊള്ളലേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിന്ദുവിന് 80 ശതമാനവും അമൽരാജിന് 70 ശതമാനവും പൊള്ളലേറ്റിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെ ഇവരെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അമൽരാജ്. അമൽരാജിന്റെ സുഹൃത്തുക്കളുടെ കാലുകളിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട മൂന്നുപേരുടെയും സംസ്കാരം ഇന്ന് കുന്നത്തുവിള വീട്ടിൽ നടക്കും. ഫോറൻസിക് സംഘം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി.
നാടിനെ നടുക്കിയ ദുരന്തം
ഒരു കുടുംബത്തിലെ മൂന്ന് പേരാണ് പൊള്ളലേറ്റ് മരിച്ചത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്‍നങ്ങളാണ് രാജേന്ദ്രന്റേയും ബിന്ദുവിന്റേയും കുടുംബ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയത്. നാല് വർഷം മുമ്പാണ് മകളുടെ വിവാഹം കഴിഞ്ഞത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. രാജേന്ദ്രൻ പെയിന്റിംഗ് ജോലിക്ക് പോയും ബിന്ദു വീട്ടിൽ തയ്യൽ ജോലികൾ ചെയ്തുമാണ് ജീവിതം നയിച്ചിരുന്നത്. നിസാര കാരണങ്ങളാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും രാജേന്ദ്രന് സംശയരോഗം ഉണ്ടായിരുന്നതിനാലാണ് ബിന്ദു മാറി താമസിച്ചതെന്നും നാട്ടുകാർ പറയുന്നു. രാജേന്ദ്രനുമായി പിണങ്ങിയ ശേഷം നടയറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയാണ് ബിന്ദു കുടുംബം പോറ്റിയിരുന്നത്. ബിന്ദു പോയശേഷം രാജേന്ദ്രൻ മാനസികമായി തകർന്നിരുന്നതായി ഇയാളുടെ സുഹൃത്തുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |