മാന്നാർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ഞെട്ടിച്ച് സുരേഷ് ഗോപി തൃശൂരിൽ നേടിയ ഉജ്ജ്വലവിജയത്തിൽ ഏറെ സന്തോഷവാനാണെന്ന് ജ്യോത്സ്യൻ കുന്നത്തൂരില്ലം കെ വിഷ്ണു നമ്പൂതിരി. മാന്നാർ കുട്ടംപേരൂർ ഊട്ടുപറമ്പ് ജംഗ്ഷനിൽ ശ്രീമൂകാംബിക ജ്യോതിഷാലയം നടത്തുന്ന വിഷ്ണു നമ്പൂതിരി, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സുരേഷ് ഗോപി മികച്ച വിജയം നേടുമെന്നും കഴിഞ്ഞമാസം പ്രവചിച്ചിരുന്നു.
ഭാഗ്യാധിപനായ ബുധൻ സ്വക്ഷേത്ര ബലവാൻ, ലാഭാധിപനായ ആദിത്യയോഗവും ഉള്ളതിനാലും ബുധൻ വർഗ്ഗോത്തമ ബലം ഉള്ളതുകൊണ്ടും സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനത്തിന് യോഗം ഉണ്ടാകുമെന്നും വിഷ്ണു നമ്പൂതിരി അന്ന് പ്രവചിച്ചിരുന്നു. മൂന്ന് മാസം മുമ്പ് തയ്യാറാക്കിയ ഈ പ്രവചനം ഏപ്രിൽ 5ന് ഗുരുവായൂരിൽ വച്ച് സുരേഷ് ഗോപിക്ക് നൽകുകയും ചെയ്തു.
പല പ്രമുഖരുടേയും ഭാവി പ്രവചിച്ചത് അക്ഷരം പ്രതി ശരിയായിട്ടുണ്ടെന്ന് കുന്നത്തൂരില്ലത്ത് വിഷ്ണു നമ്പൂതിരി അവകാശപ്പെടുന്നുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് വിഷ്ണു നമ്പൂതിരി. 23 വർഷം വടക്കൻ പറവൂരും കഴിഞ്ഞ നാലുവർഷം ഗുരുവായൂരും ജ്യോതിഷാലയം നടത്തിവന്ന വിഷ്ണു നമ്പൂതിരി, ആയുർവേദ ഡോക്ടറും മാന്നാർ ഗവ.ഹോമിയോ ആശുപത്രിയിൽ യോഗ അദ്ധ്യാപികയുമായ മകൾ സുധപ്രിയയോടൊപ്പമാണ് ഇപ്പോൾ താമസം. മാന്നാർ നായർ സമാജം സ്‌കൂൾ അദ്ധ്യാപകനും കഥകളി കലാകാരനുമായ മധുവാരണാസിയെന്ന മാധവൻ നമ്പൂതിരിയാണ് മകളുടെ ഭർത്താവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിലൂടെ എൻഡിയെ കേരളത്തിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. രണ്ടാം സ്ഥാനത്തുള്ള വി എസ് സുനിൽ കുമാർ 3,37,652 വോട്ടും കെ മുരളീധരൻ 3,28,124 വോട്ടും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |