ന്യൂഡൽഹി: ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ച നീറ്റ് യു.ജി-24 പരീക്ഷയിലെ മാർക്ക് വിതരണം സംബന്ധിച്ച തർക്കം മുറുകുന്നു. 67വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കായ 720 ലഭിച്ചത് അസാധാരണമെന്ന് തുടക്കത്തിലേ വിലയിരുത്തിയിരുന്നു. മുഴുവൻ മാർക്ക് ലഭിച്ചവരിൽ ആറു പേർ ഹരിയാനയിൽനിന്നുള്ളവരും ഒരേ ക്രമത്തിൽ സീറ്റ് നമ്പർ ആരംഭിക്കുന്നവരുമാണ്. ഇവർ ഒരേ സെന്ററിൽ പരീക്ഷ എഴുതിയവരാണെന്ന സംശയവും ഉയർന്നതോടെ നീറ്റ് പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് നിരവധി രക്ഷിതാക്കൾ എൻ.ടി.എയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
2023-ലെ നീറ്റ് പരീക്ഷയിൽ 57-ാം റാങ്ക് ലഭിച്ചയാൾക്കാണ് ഡൽഹി എയിംസിൽ ഓപ്പൺ മെരിറ്റ് വിഭാഗത്തിൽ അവസാന സ്ഥാനക്കാരനായി പ്രവേശനം ലഭിച്ചത്. ആ രീതിയിൽ നോക്കിയാൽ മുഴുവൻ മാർക്കും നേടിയവർക്കുപോലും ഇത്തവണ ഡൽഹി എയിംസിൽ അഡ്മിഷൻ ലഭിക്കില്ല.
ഇത്തവണ ചിലർക്ക് 719, 718 മാർക്ക് ലഭിച്ചതു സംബന്ധിച്ചും തർക്കം ഉണ്ട്. 720 മാർക്കുള്ള പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും നാലു മാർക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുമാണ് ലഭിക്കുക. ഒരു ഉത്തരം എഴുതാതെ വിട്ടാൽ 716 മാർക്കും തെറ്റുത്തരമാണ് എഴുതുന്നതെങ്കിൽ നെഗറ്റീവ് മാർക്കോടെ 715 മാർക്കുമാണ് പരമാവധി ലഭിക്കുക. ചില വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും പരീക്ഷയെഴുതാൻ കഴിയാതെ വന്നതിനാൽ എൻ.ടി.എയുടെ നോർമലൈസേഷൻ മാനദണ്ഡം അനുസരിച്ച് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് ലഭിച്ചതെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും കോടതിയെ സമീപിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു.
അതിനിടെ, ഇന്ത്യയിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ട് ഒരു ആത്മഹത്യകൂടി റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശ് സ്വദേശിയായ പതിനെട്ടുകാരിയാണ് കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചത്. ഈ വർഷം ഇതുവരെ നീറ്റ് കോച്ചിംഗിനായി കോട്ടയിൽ എത്തിയ 11 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. 2023-ൽ മാത്രം 26 വിദ്യാർത്ഥികൾ കോട്ടയിൽ ആത്മഹത്യ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |