കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ സൂത്രധാരൻ അറസ്റ്റിൽ. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീൽ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയിൽ കോഴിക്കോട്ട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂരിലും കാസർകോട്ടുമെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് നബീലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കർമ്മന്തൊടി, ബാളക്കണ്ടം സ്വദേശിയും കാറഡുക്ക സൊസൈറ്റി സെക്രട്ടറിയുമായ കെ. രതീഷ്, കണ്ണൂരിലെ അബ്ദുൽ ജബ്ബാർ എന്ന മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നബീലിനെ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നബിൽ നിന്ന് സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പിലൂടെ കണ്ടെത്തിയ കോടിക്കണക്കിന് രൂപ ഇയാൾ എന്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
നബീലിന്റെ അറസ്റ്റ് നിർണായകം;
പുറത്തുവരുന്നത് വൻതട്ടിപ്പ്
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘം തട്ടിപ്പിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂത്രധാരൻ കോഴിക്കോട് രാമനാട്ടുകര സ്വദേശി നബീൻ ആണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. സഹകരണ സംഘത്തിൽ നിന്നും രതീശൻ വകമാറ്റിയ തുക മുഴുവൻ ജബ്ബാർ മുഖേന നബീലിന്റെ കൈകളിലെത്തിയിരുന്നു. തട്ടിപ്പിനായി നബീൽ ജബ്ബാറിന്റെ സഹായത്തോടെ തയ്യാറാക്കിയത് കോടികളുടെ വ്യാജ രേഖയായിരുന്നു. ജബ്ബാറിന് ബ്രിട്ടനിൽനിന്ന് 673 കോടി രൂപ ലഭിക്കുമെന്ന് സ്ഥാപിക്കാൻ റിസർവ് ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖയാണ് ഉപയോഗിച്ചിരുന്നത്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, റിസർവ് ബാങ്ക് ഗവർണർ എന്നിവരുടെ വ്യാജ ഒപ്പും ഇതിലുണ്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്ലിനെ വ്യക്തിയായിട്ടാണ് ഇതിൽ കാണിച്ചിട്ടുള്ളത്.എൻ.ഐ.എ ഉദ്യോഗസ്ഥൻ ചമഞ്ഞും നബീൽ ഇടപാടുകാരെ കണ്ടിട്ടുണ്ട്. എൻ.ഐ.എ യുടെ ലോഗോ പതിച്ച കോട്ട്, തോക്ക്, തിരിച്ചറിയൽ രേഖ എന്നിവയും ഇയാളുടെ കൈയിലുണ്ട്.
കാറഡുക്ക സഹകരണ സംഘം സെക്രട്ടറി കെ.രതീശൻ നബിനെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. ഇയാൾ കാസർകോട്ടും ഉൾപ്പെടെ പലയിടങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. നബിലിന്റെ കൈവശം 600 കോടി രൂപ അക്കൗണ്ടിലുള്ളതായ വ്യാജ രേഖയുണ്ട്. നബിലിന്റെ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ജബ്ബാർ. കാസർകോട് ജില്ലയിൽ മാത്രം നബിൽ ആസൂത്രണം ചെയ്ത കോടികളുടെ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |