ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാം
നെടുമ്പാശേരി: ഇന്നലെ പുലർച്ചെ ദോഹയിലേക്ക് കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഖത്തർ എയർവെയ്‌സിൽ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ - കവിത ദമ്പതികളുടെ വളർത്തുനായ 'ലൂക്ക'.കൊ ച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നതോടെയാണ് ലാസ അപ്‌സോ ഇനത്തിൽപ്പെട്ട നായക്കുട്ടി വിദേശത്തേയ്ക്ക് പറന്നത്.
ദുബായിൽ ബിസിനസുകാരനാണ് രാജേഷ്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും നെടുമ്പാശേരിയിലും ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.വളർത്തു മൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കുള്ള ശ്രമങ്ങളും നടക്കുന്നു.ഇതിനായി 'അനിമൽ ക്വാറന്റൈൻ' കേന്ദ്രം സ്ഥാപിക്കും.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ 'പെറ്റ് എക്‌സ്‌പോർട്ട്' അനുമതി ലഭിച്ച കേരളത്തിലെ ഏക വിമാനത്താവളമാണ് സിയാൽ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ സിയാൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |