അങ്കമാലി: വീടിന്റെ താഴെ നിലയിൽ കിടന്നിരുന്ന ചിന്നമ്മ പതിവു പോലെ പ്രാർത്ഥനയ്ക്കായി പുലർച്ചെ നാലരയോടെ ഉണർന്നു. മുകളിലത്തെ മുറിയിൽ തന്റെ മകനും കുടുംബവും തീപൊള്ളലേറ്റ് പിടയുകയാണെന്ന് ആ അമ്മ അറിഞ്ഞില്ല. മുകൾനിലയിൽ നിന്ന് ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീ കണ്ടത്.ഉടൻ വീടിനോട് ചേർന്നുള്ള ഷെഡിൽ താമസിക്കുന്ന ഒഡീഷ സ്വദേശി നിരഞ്ജനെ വിളിച്ചുണർത്തി. നിരഞ്ജനും ചിന്നമ്മയും ഒച്ച വെച്ചെങ്കിലും ആരും കേട്ടില്ല. ഇരുവരും മുകളിലത്തെ നിലയിൽ കയറി. ചൂടോടെ കടുത്ത പുകച്ചുരുൾ കണ്ട് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
മുകളിലത്തെ നിലയിലെ ശൗചാലയത്തിൽ നിന്ന് വെള്ളം ശേഖരിച്ച് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടർന്നു. അതേസമയം, പത്രവിതരണക്കാരൻ പന്തപ്ലാക്കൽ ഏല്യാസ് തീ കണ്ട് വിളിച്ചു പറഞ്ഞത് കേട്ട് അയൽവാസി കുര്യൻ പൗലോസും അവിടെയെത്തി. തീ ആളിപ്പടർന്നു മുറിയാകെ കത്തുന്നതാണ് കണ്ടത്. തെക്കെ വശത്തെ നാലുപാളി ജനലിന്റെ ഒരു പാളി മാത്രമാണു തുറന്നുകിടന്നിരുന്നത്. തീ കൂടിവരുന്നതിനാൽ മുറിയോടു ചേർന്നുള്ള വരാന്തയിൽ നിൽക്കാനാവാതെയായി. വരാന്തയിലൂടെ ഇഴഞ്ഞാണ് ഇവർ പുറത്തേക്കിറങ്ങിയത്. മുറിക്കു സമീപം നിൽക്കുകയായിരുന്ന ചിന്നമ്മയെ പൗലോസ് വീട്ടിലേയ്ക്ക് കൂട്ടി. പിന്നീട് അവരെ മകൻ ബിനോയിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. നാലു പേരും വെന്തുമരിച്ചതറിഞ്ഞ് തളർന്ന് കിടക്കുകയാണ് ചിന്നമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |