കൊല്ലം: വജ്രവ്യാപാരികളെ വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധിനഗർ 17ൽ ഷഹനാസ് (25), പള്ളിത്തോട്ടം, ഗാന്ധിനഗർ 4ൽ നാദിർഷ (25), ഗാന്ധിനഗർ 39ൽ മൻസൂർ (23), ഗാന്ധിനഗർ 17-ൽ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. തൃശൂരിലെ ജൂവലറിയിൽ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിംഗ് മാനേജരായ സുരേഷ് കുമാറിനെയും സുഹൃത്തുക്കളെയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് പറഞ്ഞ് ചിന്നക്കടയിലെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾ ഇവരെ മർദ്ദിച്ച് അവശരാക്കിയ ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്രക്കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും മൊബൈൽ ഫോണുകളും കവരുകയായിരുന്നു.
സുരേഷ് കുമാർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിലായത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിൽജിത്ത്, ദിപിൻ, എ.എസ്.ഐ മാരായ നിസാമുദ്ദീൻ, സജീല, സി.പി.ഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, എം.അനീഷ്, ഷൈജു.ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |