ന്യൂഡൽഹി: സുരേഷ്‌ഗോപിക്ക് പുറമേ കേരളത്തിൽ നിന്ന് മറ്റൊരു കേന്ദ്രമന്ത്രികൂടി ഉണ്ടാകുമെന്ന് റിപ്പോർട്ട്. എന്നാൽ ഇത് ആരായിരിക്കുമെന്ന് വ്യക്തമല്ല. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാളായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ ആന്റണി ഉൾപ്പടെയുള്ളവരുടെ പേരുകൾ കേൾക്കുന്നുണ്ട്. വിജയിക്കാനായില്ലെങ്കിലും അനിൽ ആന്റണിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് ബിജെപി കേന്ദ്രനേതൃത്വം അനിലിനോട് ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴയിൽ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രനെ കഴിഞ്ഞദിവസം ബി.ജെ.പി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ശോഭയ്ക്ക് കേന്ദ്രമന്ത്രിപദം ലഭിക്കുമോ എന്നും സംശയമുണ്ട്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും അംഗമായിരുന്നു. കേരളത്തിന് എല്ലാതരത്തിലും കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ സൂചന നൽകിയിരുന്നു.
അതേസമയം, കേന്ദ്രമന്ത്രിയാകുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച തൃശൂരിലെ നിയുക്ത എംപി സുരേഷ്‌ഗോപി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഉടൻ ഡൽഹിയിലെത്താനാണ് മോദിയുടെ കർശന നിർദേശം. ഇതോടെ അദ്ദേഹം കേന്ദ്രമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. 'അദ്ദേഹം തീരുമാനിച്ചു. ഞാൻ അനുസരിക്കുന്നു'. ഉച്ചയ്ക്ക് 2.30ന് വീട്ടിലെത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിമാനത്താവളത്തിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങവെ അദ്ദേഹം മാദ്ധ്യപ്രവർത്തകരോട് പറഞ്ഞു. ബംഗളൂരുവിലെത്തി അവിടെനിന്ന് ചാർട്ടേഡ് വിമാനത്തിലാണ് സുരേഷ്‌ഗോപിയുടെ ഡൽഹിയാത്ര.
കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി ഉടനില്ലെന്ന തരത്തിൽ നേരത്തേ വാർത്ത പുറത്തുവന്നിരുന്നു. കരാർ ഉറപ്പിച്ച സിനിമകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു സുരേഷ്‌ഗോപി. എന്നാൽ മന്ത്രിയായാലേ പറ്റൂ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേരളത്തിൽ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട എംപി എന്നനിലയിൽ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി തന്നെ നൽകണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ തന്നെ ഒഴിവാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. അവസാനം മോദി നേരിട്ട് വിളിച്ചതോടെ മന്ത്രിയാവാൻ സുരേഷ് ഗോപി തയ്യാറാവുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്‌ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ മൂന്നുനിര സുരക്ഷ ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |