തിരുവനന്തപുരം : മേയർ ആര്യാരാജേന്ദ്രനെതിരെ താൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നിലച്ചെന്ന ആരോപണവുമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു. അന്വേഷണം എന്തായെന്നറിയാൻ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയ തന്നോട് ഇൻസ്പെക്ടർ മോശമായി പെരുമാറി. പരാതിയിൽ പൊലീസ് ഇതുവരെ മേയറുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി ബസിന് കുറുകെ കാർ നിറുത്തി ജോലി തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഏപ്രിൽ 27ന് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം മേയർക്കും ഭർത്താവ് സച്ചിൻദേവിനും എതിരെ എടുത്ത കേസിലാണ് പൊലീസ് ഇതുവരെ മൊഴിരേഖപ്പെടുത്താതിരിക്കുന്നതെന്നും യദു ആരോപിച്ചു.
എന്നാൽ കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കന്റോൺമെന്റ് എസ്.എച്ച്.ഒ വ്യക്തമാക്കി. സ്റ്റേഷനിലെത്തിയ യദുവിനോട് ആരും മോശമായി പെരുമാറിയിട്ടില്ല. കേസിൽ യാത്രക്കാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. മേയറുടെയും എം.എൽ.എയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയതാണെന്നും എസ്.എച്ച്.ഒ അറിയിച്ചു.
അതേസമയം, ഇരട്ട നീതിയാണ് നടക്കുന്നതെന്നും തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ താൻ നൽകിയ കേസിൽ മെല്ലപ്പോക്കാണെന്നും യദു ആരോപിച്ചു. ഒരു മാസമായി ജോലിയില്ലെന്നും കഷ്ടത്തിലാണെന്നും ഇത് ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയെന്നും യദു പറഞ്ഞു.
ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്;
ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു
തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ പട്ടം വൈദ്യുതി ഭവനിലെ ഓഫീസ് അറ്റൻഡന്റ് വിനീത് കൃഷ്ണന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി.
ഐ.പി.എസ് പദവിയോടുള്ള ആരാധനയെത്തുടർന്നാണ് ഫോട്ടോ പ്രചരിപ്പിച്ചതെന്നാണ് വിനീത് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. യൂണിഫോമണിഞ്ഞ ചിത്രം പ്രചരിപ്പിച്ച ഇയാൾ താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നും കെ.എസ്.ഇ.ബി.യിൽ സ്പെഷ്യൽ ഓഫീസറായി ജോലി ചെയ്യുകയാണെന്നും ധരിപ്പിച്ച് ആൾമാറാട്ടം നടത്തിയെന്നാണ് കേസ്. തട്ടിപ്പിനെക്കുറിച്ച് ആദ്യം പരാതി ലഭിച്ചത് കെ.എസ്.ഇ.ബി വിജിലൻസിനാണ്. വിജിലൻസിന്റെ അന്വേഷണത്തിൽ പരാതി ശരിയെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |