ന്യൂഡല്‍ഹി: 2022-23 വര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ സര്‍വേ ഫലത്തില്‍ കേരളത്തിന്റെ പ്രിയം ഇറച്ചി, മുട്ട, മത്സ്യം തുടങ്ങിയ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളോട്. മലയാളികള്‍ തങ്ങളുടെ ശമ്പളത്തിന്റെ 23.5 ശതമാനം തുക ചെലവഴിക്കുന്നത് സസ്യേതര ഭക്ഷണത്തിന് വേണ്ടിയാണെന്നും സര്‍വേയില്‍ പറയുന്നു.
എന്നാല്‍ ഉത്തരേന്ത്യയില്‍ പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയോടാണ് ജനങ്ങളുടെ പ്രിയം. രാജസ്ഥാനില്‍ പാലിനും പാലുത്പന്നങ്ങള്‍ക്കും വേണ്ടി ഭക്ഷണച്ചെലവിന്റെ 33 ശതമാനം തുകയാണ് മാറ്റിവയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഹരിയാനയാണ് രണ്ടാം സ്ഥാനത്തുള്ളത്.
രാജ്യത്ത് ആളുകള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയ്ക്കായാണ്. പാക്കേജുചെയ്ത ഭക്ഷണത്തിനുപുറമെ, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായും ആളുകള്‍ രാജ്യത്തുടനീളം കൂടുതല്‍ പണം ചെലവാക്കുന്നു.
സംസ്‌കരിച്ച ഭക്ഷണത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. സംസ്‌കരിച്ച ഭക്ഷണത്തിനായി സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ 33.70 ശതമാനവും ഗ്രാമങ്ങളില്‍ 28.40 ശതമാനവും ആളുകള്‍ പണം ചെലവഴിക്കുന്നു.
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഒരു ശരാശരി കുടുംബം അവരുടെ വരുമാനത്തിന്റെ 46 ശതമാനം ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്.ഇതില്‍ 9.62 ശതമാനം തുക സംസ്‌കരിച്ച പാനീയങ്ങള്‍ക്കും ഭക്ഷണത്തിനുമായി ചെലവഴിക്കുന്നു. 8.33 ശതമാനം വിഹിതം പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയും 4.91 ശതമാനം വിഹിതം ധാന്യങ്ങള്‍ക്കും ധാന്യ ഉല്‍പന്നങ്ങള്‍ക്കുമായി ചെലവഴിക്കുന്നു.
നഗരപ്രദേശങ്ങളിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ പണം പാക്കറ്റ് ഭക്ഷണത്തിനായി ചെലവഴിക്കുന്നു. മൊത്തം ചെലവിന്റെ 10.64 ശതമാനം പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വേണ്ടിയും 7.22 ശതമാനം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമായി ചെലവഴിക്കുന്നുവെന്നും സര്‍വേയില്‍ വ്യക്തമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |