ഇടുക്കി: കട്ടപ്പനയിൽ ജോലി തട്ടിപ്പുകളുംവിസ തട്ടിപ്പുകളും വ്യാപകമാകുന്നു. നഗരത്തിൽ ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട് മറ്റ് ജില്ലകളിൽ നിന്നുള്ള ആളുകളെയാണ് പ്രധാനമായും കുരുക്കിലാക്കുന്നത്. എന്നാൽ ഇടപാടുകൾ എല്ലാം തന്നെ മറ്റ് ജില്ലകളിൽ വെച്ച് നേരിട്ടോ അക്കൗണ്ട് വഴിയോ നടത്തി പണം കൈക്കലാക്കും.
വിദേശത്ത് മികച്ച യൂണിവേഴ്സിറ്റിയിൽ പഠനമോ, മികച്ച ജോലിയോ ആണ് വാഗ്ദാനം. അതിനായി പലതവണയായി പണം കൈക്കലാക്കും . ഉടൻ വിദേശത്തേക്ക് അയക്കാം എന്ന് പറയുമെങ്കിലും വർഷങ്ങളോളം നടപടി ഉണ്ടാക്കില്ല . പിന്നീട് കേസുമായി മുന്നോട്ടു പോകുമ്പോൾ ബന്ധപ്പെട്ട നമ്പറോ അഡ്രസ്സോ ഉണ്ടാകില്ല. ഇങ്ങനെ നിരവധി ആളുകളാണ് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്കും ഡിവൈ.എസ്.പി ഓഫീസിലേക്കും എത്തുന്നത്. കഴിഞ്ഞ ദിവസം വയനാട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും തട്ടിപ്പു നടത്തിയ ആളെ അന്വേഷിച്ച് കട്ടപ്പനയിലെത്തിയവർക്കും പറയാനുള്ളത് നഷ്ടമായ ലക്ഷങ്ങളുടെ കണക്കുകൾ മാത്രമാണ്.
വിദേശത്തേക്കുള്ള വാഗ്‌ദാനങ്ങൾ നൽകുമ്പോൾ വ്യക്തികളെക്കുറിച്ചോ ഏജൻസിയെ കുറിച്ചോ കൃത്യമായ അന്വേഷണം നടത്താതെയാണ് പലരും തട്ടിപ്പിലേയ്ക്ക് വഴുതി വീഴുന്നത്. പലപ്പോഴായി ലക്ഷക്കണക്കിന് രൂപ നൽകുകയും ചെയ്യും. ഇത്തരത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു വർഷ കാലയളവിൽ മുപ്പതോളം കേസുകൾ എത്തിയിട്ടുണ്ട്.കട്ടപ്പനയാണ് സ്വദേശം എന്നും ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ഏജൻസിയുടെ പ്രവർത്തനം എന്നുമാണ് തട്ടിപ്പുകാർ ആളുകളോട് അവകാശപ്പെടുന്നത്.
തട്ടിപ്പ് മനസ്സിലാക്കിയശേഷം അന്വേഷിക്കുമ്പോൾ ഇങ്ങനെയൊരു സ്ഥാപനമോ, വ്യക്തിഗത വിവരങ്ങളോ ഇല്ല. തുടർന്നാണ് കട്ടപ്പനയിലേക്ക് വിവിധ ജില്ലകളിൽ നിന്നുള്ളവർ അന്വേഷണവുമായി എത്തുന്നത്. ഇവിടെയെത്തുമ്പോൾ പലപ്പോഴും തട്ടിപ്പുകാരുടെ മേൽവിലാസത്തിൽ അങ്ങനെ ഒരാൾ താമസവും ഉണ്ടാകില്ല. മേൽവിലാസം ശരിയാണെങ്കിൽ തന്നെ തട്ടിപ്പ് നടത്തിയ ആൾ അവിടെ കാണുകയുമില്ല.
ജാഗ്രത വേണം
ജനങ്ങൾ ജാഗ്രത പാലിക്കുന്നതിനൊപ്പം, വിദേശത്ത് പോകുന്നവർ ഏജൻസിയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കണം എന്നുമാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |