ടെൽ അവീവ്: ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയിൽ പൊട്ടിത്തെറി. യുദ്ധാനന്തര ഗാസയിലെ ഭരണം സംബന്ധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ബെന്നി ഗാന്റ്‌സ് രാജിവച്ചു. നേരത്തെ, പ്രതിരോധ വകുപ്പും ഉപപ്രധാനമന്ത്രി പദവും കൈകാര്യം ചെയ്ത ഗാന്റ്സ് മുൻ ആർമി ജനറൽ കൂടിയാണ്. യഥാർത്ഥ വിജയത്തിന് നെതന്യാഹു തടയിടുകയാണെന്ന് ഗാന്റ്‌സ് കുറ്റപ്പെടുത്തി.
യുദ്ധാനന്തര ഗാസയിലെ ഭരണം സംബന്ധിച്ച തീരുമാനം ജൂൺ എട്ടിനകം പ്രഖ്യാപിച്ചില്ലെങ്കിൽ താൻ ക്യാബിനറ്റ് വിടുമെന്ന് ഗാന്റ്‌സ് മേയിൽ നെതന്യാഹുവിന് അന്ത്യശാസനം നൽകിയിരുന്നു. ഗാസയിലെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയും നാഷണൽ യൂണിറ്റി പാർട്ടി നേതാവായ ഗാന്റ്സ് രംഗത്തെത്തി.
ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ തകർത്ത് ഗാസയുടെ മേൽ സുരക്ഷാ നിയന്ത്രണം നേടിയ ശേഷം അമേരിക്കൻ, യൂറോപ്യൻ, അറബ്, പാലസ്തീൻ ഘടകങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര സിവിലിയൻ ഭരണ സംവിധാനം വേണമെന്ന് ഗാന്റ്സ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഗാസയിൽ ഇസ്രയേലിന്റെ സൈനിക, സിവിലിയൻ ഭരണം വേണമെന്നാണ് ക്യാബിനറ്റിലെ തീവ്ര വലതുപക്ഷവാദികളുടെ ആവശ്യം. ഇതുവരെ 37,120ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു.
ബന്ദികളെ കണ്ടെത്തിയത്
മാദ്ധ്യമ പ്രവർത്തകന്റെ വീട്ടിൽ: ഇസ്രയേൽ
ശനിയാഴ്ച മദ്ധ്യ ഗാസയിലെ നുസൈറത്ത് മേഖലയിൽ നിന്ന് രക്ഷിച്ച നാല് ബന്ദികളിൽ മൂന്ന് പേരെ തടവിൽ വച്ചിരുന്നത് അൽ ജസീറയുമായി ബന്ധമുള്ള മാദ്ധ്യമ പ്രവർത്തകന്റെ വീട്ടിലെന്ന് ഇസ്രയേൽ ആരോപണം. അബ്ദല്ലാ അൽ ജമാൽ എന്ന ഇയാൾ ദൗത്യത്തിനിടെ കൊല്ലപ്പെട്ടെന്നും ഇയാൾ ഹമാസിന്റെ തൊഴിൽ മന്ത്രാലയ വക്താവായിരുന്നെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. അതേ സമയം, ജമാലിന് തങ്ങളുമായി ബന്ധമില്ലെന്നും വാദങ്ങൾ വ്യാജമാണെന്നും അൽ ജസീറയുടെ ജെറുസലേം ബ്യൂറോ ചീഫ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |